murder

ന്യൂഡൽഹി: വിദേശകാര്യ വകുപ്പിലെ വിരമിച്ച ഉദ്ദ്യോഗസ്ഥന്‍റെ ഭാര്യ കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ചു. 88 വയസ്സുള്ള കന്ത ചൗളയാണ് ഡൽഹിയിലെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചത്. ഡൽഹിയിലെ സഫ്ദര്‍ജംഗ് മേഖലയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ രണ്ട് മക്കളും മരിച്ചതോടെ കന്ത ചൗളയും ഭര്‍ത്താവ് ബി.ആര്‍ ചൗളയും ഇവിടെയാണ് താമസം.

ഇരുവരെയും കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ഇതിന് പിന്നാലെ കവര്‍ച്ചാ സംഘത്തെ തടയാന്‍ ശ്രമിച്ച കന്തയെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ വീടിനുള്ളില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും സംഘം കവര്‍ന്നു. അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെ കണ്ട് ചൗള അയല്‍വാസികളെ വിവരമറിയിക്കുകയും കന്തയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് കന്ത മരിച്ചു. സംഭവത്തില്‍കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചതായി വ്യക്തമാക്കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം ആളുകള്‍ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്. അടുത്തിടയായി ഇവരുടെ വീട്ടില്‍ നിയമിച്ച സെക്യൂരിറ്റി ജീവനക്കാരനും മൂന്ന് പേരും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കന്തയ്ക്ക് കുത്തേറ്റതെന്നും പൊലീസ് പറഞ്ഞു.