ശ്രീനഗർ: നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനം സൃഷ്‌ടിച്ച് പാക്കിസ്ഥാൻ. അതിർത്തി പ്രദേശങ്ങളായ നൗഷേരയിലും കൃഷ്ണഗാട്ടിയിലുമാണ് പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാക്കിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവച്ചത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
അതേസമയം കാശ്‌മീരിലെ അനന്തനാഗിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. വെരിനാഗ് കരപാനിലെ വനമേഖലയിൽ വച്ചാണ് തീവ്രവാദികളും സുരക്ഷാ സേനകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കാശ്‌മീർ പൊലീസ് അറിയിച്ചു. ഈ വർഷം ജൂൺ വരെ ഇതിനോടകം രണ്ടായിരത്തിലേറെ തവണ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി നേരത്തെ സൈന്യം അറിയിച്ചിരുന്നു.