ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് ചൈനീസ് സർക്കാർ മാദ്ധ്യമമായ ഗ്ലോബർ ടൈംസ്. സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച് ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമാണ് ഗ്ലോബൽ ടൈംസിന്റെ നിലപാട്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യൻ സർക്കാരിന് സമ്മർദങ്ങൾ ഉണ്ടാകാതിരിക്കാനാണെന്നും ഗ്ലോബൽ ടൈംസ് തങ്ങളുടെ ട്വീറ്റുകൾ വഴി വ്യക്തമാക്കി.
കൊല്ലപ്പെട്ടത് ഇരുപതിൽ താഴെ സൈനികരാണ്. അക്കാര്യം പുറത്തുവിട്ടാൽ ഇന്ത്യയിലെ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടാകും. വീണ്ടും ഒരു സംഘർഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗൽവാനിൽ കൊല്ലപ്പെട്ട സൈനികരെപ്പറ്റി ചൈന വിവരങ്ങൾ പുറത്തുവിടാത്തത്. ഇന്ത്യയ്ക്കുണ്ടായതിനേക്കാൾ കൂടുതൽ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സർക്കാർ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബൽ ടൈംസ് ട്വീറ്റിൽ വ്യക്തമാക്കുന്നു.
ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. എന്നാൽ എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് ചൈന ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടുമില്ല. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാൾ ഇരട്ടി ചൈനീസ് സൈനികരെ ഗൽവാനിൽ ഇന്ത്യൻ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുൻ സൈനിക മേധാവിയുമായ വി.കെ. സിംഗ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഗ്ലോബൽ ടൈംസിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.