കോട്ടയം: അയർക്കുന്നത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈദികന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും തലയിലും കഴുത്തിലും കാണപ്പെട്ട ചെറിയ പരിക്കുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതാവാം എന്നും റിപ്പോർട്ടിൽ പറയുന്നു.
പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാദർ ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പള്ളി വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. നാട്ടുകാരും പൊലീസും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
വൈദികന്റെ മൊബൈൽഫോൺ സൈലന്റ് ആക്കിയ നിലയിലും മുറി തുറന്നിട്ടനിലയിലുമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയിൽ ആറ് മാസം മുമ്പാണ് ഫാദർ ജോർജ് എട്ടുപറയൽ ചുമതലയേറ്റെടുത്തത്.