food-kit

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി.

പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റും പ്രൈമറി വിഭാഗത്തിന് നാല് കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുമാണ് ലഭിക്കുക. ആറ് കിലോ അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് യു.പി വിഭാഗത്തിന് നൽകുന്നത്.

ഏപ്രിൽ, മേയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉണ്ടാവുക. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്. സപ്ലൈകോ മുഖേന സ്‌കൂളുകളിലെത്തിക്കുന്ന കിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിലാകും വിതരണം. ഇത് സംബന്ധിച്ച അറിയിപ്പ് രക്ഷിതാക്കൾക്ക് നൽകും.

26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജൂലായ് ആദ്യവാരത്തോടെയായിരിക്കും വിതരണം. 81.36 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഇതിൽ 54.98 കോടി രൂപ കേന്ദ്രവിഹിതമായി ലഭിക്കും.