t

ഇരിട്ടി: കൊവിഡുമായി ബന്ധപ്പെട്ട് പൊലീസും ആരോഗ്യ വകുപ്പും നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇരിട്ടി യിൽ നിരവധി പേർക്കെതിരേ കേസ്. ടൗണിൽ പൊലീസ് നൽകിയ നോ പാർക്കിംഗ് നിർദ്ദേശങ്ങൾ ലംഘിച്ചതിന് പതിനഞ്ചും നൂറോളം പേർക്ക് മുന്നറിയിപ്പും നൽകി. നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടും ലംഘിച്ച 15 പേർക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാതെ ടൗണിൽ എത്തിയതിന് 5 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുപതോളം കടകളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇത്തരം കടയുടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.

ഇതിനിടയിൽ പുതിയ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മൂന്നു ബൈക്കുകൾ പൊലീസ് കണ്ടെത്തി. മഴയത്ത് യാത്രക്കാർ പുറത്ത് നിൽക്കേണ്ട അവസ്ഥയിലായിരുന്നു. ഇതിൽ ഒരു വാഹന ഉടമയെ പൊലീസ് കണ്ടെത്തിയെങ്കിലും ഇയാൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നുവെന്നും പറയുന്നു.
പൊലീസ് മൂന്നു സംഘങ്ങളായാണ് ടൗണിലെ മുഴുവൻ കടകളിലും പരിശോധനക്കെത്തിയത്. എസ്.ഐ മാരായ ദിനേശൻ കൊതേരി, പി.ജെ. ജോസഫ്, റജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നൂറ് മീറ്റർ പരിധിയിൽ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിരിക്കുന്ന പയഞ്ചേരിയിൽ ഒരു ബൈക്ക് പെട്രോൾ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്തവർക്കെതിരെ ഇനി ഒരു മുന്നറിയിപ്പുമില്ലാതെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.