actress-attack-case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം നടക്കുന്നത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. കൊവിഡ് സുരക്ഷ മുൻനിർത്തി നടൻ ദിലീപ് ഉൾപ്പെടെ പ്രതികളൊന്നും ഇന്നലെ ഹാജരായില്ല. നടിയുടെ സഹോദരൻ, നടി രമ്യാ നമ്പീശൻ, സംവിധായകൻ ലാലിന്റെ ഡ്രൈവ‌ർ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കാനുണ്ട്.

ക്രോസ് വി‌സ്താരത്തിന് ശേഷംനടൻ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിർണായക മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യും.കൊവിഡ് വ്യാപിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ മാർച്ച് 24ന് നിർത്തിവച്ചിരുന്നു. ആറുമാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ മൂലം നടപടികൾ നീണ്ടുപോകുകയായിരുന്നു. ഇനിയുള്ള കോടതി നടപടികൾ അതിവേഗം പുരോഗമിക്കുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.