തിരുവനന്തപുരം: ദുബായിലേക്കുള്ള വിമാന സർവീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് ജൂൺ 22 മുതൽ തിരിച്ചെത്താൻ അവിടത്തെ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.
ഗൾഫ് നാടുകളിൽ ജോലിയെടുക്കുന്ന നിരവധി പേർ തിരികെ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറയുന്നത്. തിരിച്ചുപോകുന്നവർ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് കൊവിഡ് ബാധിതരാണോ എന്നറിയാനുളള പി.സി.ആർ ടെസ്റ്റ് നടത്താൻ കേരളം തയ്യാറാണെന്ന് അറിയിച്ചതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ദുബായിൽ താമസിക്കുന്നവർക്ക് ജൂൺ 22 മുതൽ തിരിച്ചുചെല്ലാൻ അവിടത്തെ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ദുബായിലേക്ക് ഉടനെ വിമാന സർവീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
ജൂലൈ 10 മുതൽ ടൂറിസ്റ്റുകൾക്കും മറ്റു സന്ദർശകർക്കും വിമാന മാർഗം എത്താനും ദുബായി സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ദുബായി ഉൾപ്പെടെ ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന ധാരാളം പേർതിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടത്. തിരിച്ചുപോകുന്ന യാത്രക്കാർ അഭ്യർത്ഥിക്കുകയാണെങ്കിൽ അവർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആർ ടെസ്റ്റ് നടത്താൻ കേരളം തയ്യാറാണെന്നും അറിയിച്ചു.