തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും.
മത്സ്യത്തൊഴിലാളിക്കൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ 24 മുതൽ ജൂൺ 26 വരെ കേരള-കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് നിർദേശം. അതേസമയം, കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിട്ടി മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
കോഴിക്കോട്, കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മഴ തുടരുന്ന മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലെ പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റവന്യൂ ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ ജാഗ്രത പാലിക്കേണ്ടതും അപകട സൂചന ലഭിച്ചാൽ ഉടനെ പ്രവർത്തിക്കാൻ സജ്ജരായിരിക്കേണ്ടതുമാണെന്നും ദുരന്ത നിവാരണ അതോറിട്ടി നിർദേശിച്ചു.