അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിൻഹ് വഗേല എൻ.സി.പിയിൽനിന്ന് രാജിവച്ചു. സംസ്ഥാന അദ്ധ്യക്ഷ പദവിയിൽനിന്ന് നീക്കിയതും രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എം.എൽ.എ ക്രോസ് വോട്ട് ചെയ്തതുമാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലാണ് പാർട്ടിയുടെ ഏക എം.എൽ.എ കന്ധൽ ജദേജ പാർട്ടി വിപ് ലംഘിച്ച് വോട്ട് ചെയ്തത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്.ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് വഗേലയെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി ജയന്ത് പട്ടേലിനെ നിയമിച്ചത്.
ബിജെപി നേതാവായിരുന്ന വഗേല, 1996ൽ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു പാർട്ടി രൂപീകരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. 1997ൽ തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. എന്നാൽ 2017ൽ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയും 2019ൽ എൻ.സി.പിയിൽ ചേരുകയും ചെയ്തു.വഗേല ഉടൻ പുതിയ പാർട്ടി രൂപീകരിച്ചേക്കാമെന്നാണ് റിപ്പോർട്ട്.