flight

കൊച്ചി: ശബരിമല വിമാനത്താവളം നിർമിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. നിയമാനുസൃതമായ നടപടി മാത്രമേ പാടുള്ളുവെന്നാണ് കോടതി നിർദേശം നൽകിയത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് നടപടിയാകാം. സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അയ്‌ന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥർ തങ്ങളാണെന്നാണ് ട്രസ്റ്റിന്റെ വാദം.

ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റിൽ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തങ്ങളില്ലെന്ന് ബിലിവേഴ്സ് ചർച്ച് ഇന്ന് രാവിലെയും വ്യക്തമാക്കി. അതേസമയം ബിലിവേഴ്സ് ചർച്ചിന്റെ എതിർപ്പ് അവഗണിച്ചും ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ.

ഭൂമിയേറ്റെടുക്കാൻ വേണ്ട നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന വ്യക്തമാക്കി. നിയമപരമായ നടപടികളിലൂടെ തന്നെ ഭൂമിയേറ്റെടുക്കുമെന്നും സർക്കാർ തീരുമാനം അനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുമെന്നുമാണ് കള‌ക്ടറുടെ നിലപാട്.

കേരളം കണ്ട വലിയ രാഷ്ട്രിയ അഴിമതിയാണിതെന്നും അടിയന്തര നിയമ നിർമാണത്തിലൂടെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണമെന്നും ചൂണ്ടിക്കാട്ടി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ സർക്കാരിന് കത്തയച്ചു. നിയമ വിരുദ്ധമായി ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് ഇല്ലാത്ത അവകാശം സ്ഥപിച്ചുകൊടുക്കാനാണ് കോടതിയിൽ പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്നത് എന്നാണ് സുധീരൻ ആരോപിക്കുന്നത്.