germany

ബെർലിൻ : ജർമനിയിലെ നോർത്ത് റൈൻ - വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഇവിടുത്തെ ഒരു മീറ്റ്പാക്കിംഗ് പ്ലാന്റിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവിടുത്തെ 1,500 ലേറെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 30 വരെ നിയന്ത്രണങ്ങൾ തുടരും. ജർമനിയിൽ മേയ് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കി വരികയായിരുന്നു. ഇതിനിടെയിൽ ഇതാദ്യമായാണ് രാജ്യത്ത് ഒരു പ്രദേശത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളിൽ ഒന്നായ ജർമനിയ്ക്ക് പുതിയ രോഗ ബാധിതർ ഉണ്ടാകുന്നത് വെല്ലുവിളിയാകുകയാണ്. ഇതോടെ രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.

റൈൻ - വെസ്റ്റ്ഫാലിയയിലെ തെക്ക് പടിഞ്ഞാറൻ നഗരമായ ടോണീസ് മീറ്റ് പാക്കിംഗ് പ്ലാന്റാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നത്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള കടകളെല്ലാം അടഞ്ഞു കിടക്കും. മീറ്റ് പാക്കിംഗ് പ്ലാന്റിലെ ജീവനക്കാരെയെല്ലാം ക്വാറന്റൈനിൽ ആക്കിയിരിക്കുകയാണ്. അതേ സമയം, ഇവിടെ മീറ്റ് പാക്കിംഗ് പ്ലാന്റുമായി യാതൊരു ബന്ധവുമില്ലാത്ത 24 പ്രദേശവാസികൾക്കും രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

നിലവിൽ 192,119 പേർക്കാണ് ജർമനിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 8,969 പേർ മരിച്ചു.