covid-

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 15,968 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,56,183 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 14,476 ആയി വർദ്ധിച്ചു. നിലവിൽ 1,83,022 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 2,58,685 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ രോഗമുക്തി 56.7 ശതമാനമാനമായി വർദ്ധിച്ചു.

ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 3947 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 66,602 ആയി ഉയർന്നു. 68 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 2301 ആയി. നിലവിൽ 24,988 പേർക്കാണ് രോഗമുള്ളത്.

അതേസമയം ഡൽഹിയിൽ ആയിരം കിടക്കകളുള്ള പുതിയ കൊവിഡ് ആശുപത്രികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ ആശുപത്രി പ്രവ‍ർത്തനം തുടങ്ങും. കരസേനക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1.40 ലക്ഷത്തോളം ആളുകൾക്ക് മഹാരാഷ്ട്രയിൽ കൊവിഡ് പിടിപെട്ടു. മരണം 6500 കടന്നു. തമിഴ്‌നാട്ടിൽ 64000 ത്തിലേറെ രോഗികളുണ്ട്. മരണസംഖ്യ 900ത്തിലേക്ക് അടുക്കുകയാണ്.

അതേസമയം, രാജ്യത്ത് കൊവിഡ് പരിശോധനകൾ കൂട്ടാൻ നിർദേശവുമായി ഐ.സി.എം.ആർ രംഗത്തെത്തി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഐ.സി.എം.ആർ നിർദേശിക്കുന്നത്. റാപ്പിഡ് ആന്റിജെൻ ടെസ്റ്റ് അടക്കമുള്ള വിവിധ കൊവിഡ് പരിശോധന രീതികൾ നടപ്പാക്കി പരിശോധനകളുടെ എണ്ണം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് അടക്കം ഐ.സി.എം.ആറിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്.