map
സെക്യൂരിറ്റി ജീവനക്കാരന്റെ റൂട്ട് മാപ്പ്

തിരുവനന്തപുരം: സമൂഹവ്യാപന ഭീഷണിയുടെയും ഉറവിടമറിയാത്ത കേസുകളുടെയും ആശങ്കയിലായ തലസ്ഥാന നഗരിയിൽ കൊവിഡ് ബാധിച്ച മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്റെ റൂട്ട് മാപ്പ് ആരോഗ്യ പ്രവർത്തകരിൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു. മെഡിക്കൽ കോളേജിലും പുറത്തും വിപുലമായ സമ്പർക്കത്തിന് ഉടമയായ സുരക്ഷാ ജീവനക്കാരന്റെ സമ്പർക്ക പട്ടിക പൂർത്തിയാക്കാനാകാത്തതാണ് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്നത്.ഇന്നലെ ഇയാളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സഞ്ചാരപാതയനുസരിച്ച് ഇദ്ദേഹം പൊതുജനങ്ങളോട് വ്യാപകസമ്പർക്കം പുലർത്തിയതായാണ് വെളിപ്പെടുന്നത്.

തിരുവനന്തപുരത്ത് ഉറവിടം വ്യക്തമാകാത്തവരുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കേസാണിത്. കരിക്കകം സ്വദേശിയായ ഈ 55കാരന്റെ സഞ്ചാര പാത അതിസങ്കീർണമാണ്. ഒന്നിലധികം ദിവസങ്ങളിൽ മെഡിക്കൽ കോളേജിലെ ക്യാഷ്വാലിറ്റി, ഓർത്തോ, കാർഡിയോളജി വിഭാഗങ്ങളിലെ തിരക്ക് നിയന്ത്രിച്ചു.വ്യത്യസ്ത ദിവസങ്ങളിൽ പ്രവേശന കവാടത്തിലും, അതിലുപരി ട്രാഫിക് ഡ്യൂട്ടിയും ചെയ്തു.

ജൂൺ 8, 14 തീയതികളിൽ ഗുരുതര ശ്വാസകോശ രോഗികളെ ചികിത്സിക്കുന്ന വാർഡിൽ ഡ്യൂട്ടി ചെയ്തു. 14ന് തന്നെകരിക്കകത്തെ സുഹൃത്തിന്റെ വീട്ടിലെ ഒരു യോഗത്തിൽ പങ്കെടുത്തു. 16 പേരാണ് ഒപ്പം പങ്കെടുത്തത്. ശ്വാസകോശരോഗ വാർഡിനടുത്തെ ചായക്കടയിൽ നിത്യ സന്ദർശനം നടത്തി. ആശുപത്രിയിലെ വിശ്രമ മുറിയിൽ സഹപ്രവർത്തകർക്കൊപ്പം വിശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ദിവസങ്ങളിൽ, വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം കരിക്കകം ക്ഷേത്രം സന്ദർശിച്ചു.രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് 17 ന് കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. 18ന്ആനയറ ലോർഡ്‌സ് ആശുപത്രിയിലും ചികിത്സ തേടി. 19ന് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് 21നാണ് രോഗം സ്ഥിരീകരിച്ചത്.

ഭാര്യയും രണ്ട് കുട്ടികളും,സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി 35 ഓളം പേരും മൂന്ന് ആശുപത്രികളിലെ ജീവനക്കാരുൾപ്പെടെ 80 ഓളം പേരും ഇതിനോടകം ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. ഈ എണ്ണം ഇനിയും വർദ്ധിക്കും. സെക്കൻഡറി കോണ്ടാക്ട് പട്ടിക അതിവിപുലമാണ്. മാത്രമല്ല തിരക്ക് നിയന്ത്രിക്കുന്ന വേളയിൽ ഇദ്ദേഹം സമ്പർക്കം പുലർത്തിയ പൊതുജനങ്ങൾ എത്രയെന്നത് അവ്യക്തമാണ്. സുരക്ഷാജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരസഭയിലെ കരിക്കകം, കടകംപള്ളി വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി ഇത് പൂർത്തിയാകും. അതേസമയം കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ആട്ടോ ഡ്രൈവറായ ജൂനിയർ ആർട്ടിസ്റ്റിന്റെയും കുടുംബാംഗങ്ങളുടെയും പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധനകൾ ഇനിയും പൂർത്തിയായിട്ടില്ല. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ആദ്യദിവസം ശേഖരിച്ച സാമ്പിളുകളുൾപ്പെടെ അറുപതിലധികം പേരുടെ പരിശോധനാഫലങ്ങൾ ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.