ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. ഗൽവാൻ താഴ്‌വരയിൽ പരമാധികാരമെന്ന് പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയം സംഘർഷമുണ്ടായത് ചൈനയുടെ പ്രദേശത്താണെന്നും അവകാശപ്പെട്ടു. സംഘർഷം ഒഴിവാക്കേണ്ട ബാദ്ധ്യത ഇന്ത്യക്കാണെന്നും ചൈന പറഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ അതിർത്തിയിൽ സൈന്യത്തെ ഒഴിവാക്കാൻ ധാരണയായിരുന്നു. കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലകളിൽ നിന്ന് ഇരു രാജ്യങ്ങളിലെയും സൈന്യത്തെ പിൻവലിക്കാനും ധാരണയായിരുന്നു. എന്നാൽ ചൈനീസ് പ്രകോപനം മുന്നിൽ കണ്ട് ചെെനീസ് അതിർത്തിയിൽ കൂടുതൽ ടാങ്കുകൾ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ. വ്യോമസേനയുടെ പോർവിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിർത്തിയിലെത്തിച്ചത്.
നേരത്തേ ഗൽവാൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിന് ആസൂത്രണം ചെയ്തതും ഉത്തരവിട്ടതും ചൈനീസ് പടിഞ്ഞാറൻ കമാൻഡ് മേധാവി ഷാവോ ഷോൻകിയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.ഇന്ത്യയെ പാഠം പഠിപ്പിക്കാനും ചൈനയുടെ ശക്തി ഇന്ത്യയെ ബോദ്ധ്യപ്പെടുത്താനുമാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്.
എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ഗൽവാനിലെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാൻഡിംഗ് ഓഫീസർമാർ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികർ മരിച്ചെന്ന് പുറത്തുവിട്ടിട്ടില്ല.