ആറ്റിങ്ങൽ: അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന മൂന്നുപേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇടയ്ക്കോട് ഊരൂപൊയ്‌ക എം.ജി.എം യു.പി.എസിനു സമീപം തറട്ടയിൽ വീട്ടിൽ വിഷ്‌ണു (29), തറട്ടയിൽ വീട്ടിൽ ഹരീഷ് ( 27), വലിയകുന്ന് നവഭാരത് സ്‌കൂളിനു സമീപം സുമ നിവാസിൽ സുമൻ ( 27) എന്നിവരാണ് പിടിയിലായത്. ഇടയ്ക്കോട് വെട്ടിക്കൽ പാലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ വീട്ടിൽ രാത്രി അതിക്രമിച്ചുകയറിയ സംഘം ആയുധംകാട്ടി ഭീഷണിപ്പെടുത്തിയാണ് മൊബൈൽ ഫോണുകൾ കവർന്നത്. ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിർദ്ദേശപ്രകാരം സി.ഐ വി.വി. ദിപിൻ, എസ്.ഐമാരായ എസ്. സനൂജ്, ജോയി, എ.എസ്.ഐ പ്രദീപ്, പൊലീസുകാരായ സവാദ്ഖാൻ, അഭിലാഷ്, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.