രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക്: മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: രാജ്യത്ത് പൊതുമേഖലയിലെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേന്ദ്ര സഹായത്തോടെ 130.94 കോടി ചെലവിട്ട് 60 ഏക്കറിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് നിർമ്മിച്ചത്. കൊവിഡിനെ തുടർന്നാണ് ഉദ്ഘാടനം മാറ്റിയതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെറിയ ആയുധങ്ങളും തോക്കുകളും നിർമ്മിക്കുന്ന യൂണിറ്റുകളാണ് വരുന്നത്. ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങൾ നിർമിക്കുന്നതിനുള്ള സാദ്ധ്യതയും ബന്ധപ്പെട്ടവർ ആരാഞ്ഞിട്ടുണ്ട്.

ഭക്ഷ്യവിഭവങ്ങളുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിടുന്ന പാലക്കാട് മെഗാ ഫുഡ് പാർക്കും പൂർത്തിയായി. കൊച്ചി അമ്പലമുകളിൽ 1200 കോടി രൂപ മുതൽമുടക്കിൽ കിൻഫ്ര സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ രൂപരേഖ തയ്യാറായി. ഫാക്ടിൽ നിന്നു വാങ്ങിയ 479 ഏക്കർ ഭൂമിയിലാണ് പാർക്ക്. അടിസ്ഥാന വികസനത്തിന് 300 കോടി രൂപയുടെ ചെലവാകും. ഇവിടെ 100 ഏക്കറിൽ ഫാർമ പാർക്ക് സ്ഥാപിക്കും. ലോജിസ്റ്റിക് ഹബ്ബും തുടങ്ങും. മട്ടന്നൂരിൽ 127 ഏക്കർ വ്യവസായ പാർക്കിന്റെ രണ്ടാംഘട്ടം പൂർത്തിയായി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, കിൻഫ്ര എം. ഡി സന്തോഷ് കോശി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മൂന്നു കേന്ദ്രങ്ങളിലായി

7274 ഏക്കർ ഏറ്റെടുക്കും

വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പാലക്കാട്ടും കൊച്ചിയിലും കണ്ണൂരും മൊത്തം 7274 ഏക്കർ ഏറ്റെടുക്കും.

കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴിക്കായി കിൻഫ്ര,​ പാലക്കാട് 1878 ഏക്കറും എറണാകുളത്ത് 500 ഏക്കറും ഏറ്റെടുക്കും. ലക്ഷം പേർക്ക് തൊഴിലും10,​000 കോടിയുടെ നിക്ഷേപവും സാദ്ധ്യമാവും. കണ്ണൂർ വിമാനത്താവളത്തിന്റെ പരിസരത്തെ വികസന സാദ്ധ്യതയുള്ള 4896 ഏക്കർ ഭൂമി ഏറ്റെടുക്കും. 1300 ഏക്കർ ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്.