vld-1

വെള്ളറട: കത്തിപ്പാറ - ശങ്കിലി - പന്നിമല റിംഗ് റോഡ് നിർമ്മാണം വർഷം രണ്ടായിട്ടും എങ്ങുമെത്തിയില്ല. കാൽനടയായി യാത്ര ചെയ്യാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ റോഡ്. ഉണ്ടായിരുന്ന റോഡ് ജെ.സി.ബി ഉപോയഗിച്ച് പുനർനിർമ്മാണത്തിന്റെ പേരിൽ തകർത്തതാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം. റിംഗ് റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് ആറുകോടിരൂപയാണ് ഫണ്ട് അനുവദിച്ചത്. റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്ന വേളയിൽ ആറുമാസം കൊണ്ട് റോഡ് പൂർത്തീകരിച്ച് എല്ലാ ആധുനിക സംവിധാനങ്ങളും റോഡിൽ ഉണ്ടാകുമെന്ന് എം.എൽ.എ വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും റോഡ് നിർമ്മാണം എങ്ങുമെത്താത്തിനെ തുടർന്നാണ് നാട്ടുകാർ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയത്. ഇതിനെ തുടർന്ന് അടിയന്തിരമായി റോഡ് പണി പൂർത്തീകരിക്കാൻ കരാറുകാരനെ ചുമതലപ്പെടുത്തിയതായും ഒക്ടോബർ 30നു മുമ്പ് റോഡ് പണി പൂർത്തിയാകുമെന്നും അറിയിപ്പുമുണ്ടായി. എന്നാൽ ഒന്നും സംഭവിച്ചില്ല. റോഡ് കുത്തികുഴിച്ച് ഉണ്ടായിരുന്ന ടാർ ഒഴിവാക്കി വലിയമെറ്റിലുകൾ നിരത്തിയത് ശക്തമായ മഴയിൽ ഒലിച്ചുപോയത് കാരണം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ റോഡിൽ കുഴികളും ചെളിക്കെട്ടും നിറഞ്ഞിരിക്കുകയാണ്. അടിയന്തിരഘട്ടങ്ങളിൽ പോലും ഇവിടേക്ക് വാഹനമെത്തിക്കാൻ സാധിക്കില്ല. റോഡിന്റെ പലഭാഗത്തും ഓടകൾ നിർമ്മിച്ചിരിന്നുവെങ്കിൽ ഇട്ടമെറ്റിലെങ്കിലും കിടക്കുമായിരുന്നു എന്നാണ് നാട്ടുകാരുടെ പക്ഷം. കരാറുകാരൻ ഈ ഭാഗത്ത് തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. മെറ്റിലുകൾ ഇളകിക്കിടക്കുന്നതിനാൽ ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുക പതിവാണ്. ആധുനിക രീതിയിലുള്ള റിംഗ് റോഡിന് പകരം അത്യാവശ്യത്തിനെങ്കിലും സഞ്ചരിക്കാൻ കഴിയുന്ന റോഡ് മതിയെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.