തിരുവനന്തപുരം: നഗരത്തിൽ പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ആറ്റുകാൽ, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, വള്ളക്കടവ് പുത്തൻ പാലം, തൃക്കണ്ണാപുരം ടാഗോർ റോഡ് എന്നീ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരത്തിൽ ലോക്ക് ഡൗൺ ലംഘിച്ച 76 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്രചെയ്ത 22 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാത്ത 334 പേർക്കെതിരെയും നടപടിയെടുത്തു. പുതിയ കണ്ടയിൻമെന്റ് സോണുകളിലേക്ക് കടന്നുവരുന്ന വഴികൾ പൊലീസ് ബാരിക്കേഡുവച്ച് അടച്ചു. ഫോർട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന കണ്ടെയിൻമെന്റ് സോണുകളിലെ കളിപ്പാംകുളം മഹാറാണി ജംഗ്ഷൻ എം എൽ എ റോഡ്, തോട്ടം ലെയിൻ 1,2,3, മത്സ്യഫെഡ് സെന്റർ, വലിയവീട് ലെയിൻ, കുത്ത്കല്ലുംമൂട് സമദർശിനി റോഡ്, കല്ലാട്ടുമുക്ക് പള്ളി ജംഗ്ഷൻ, ഇരമം റോഡ്, കൊഞ്ചിറവിള സ്‌കൂൾ ജംഗ്ഷൻ, വള്ളക്കടവ് കൊപ്രപ്പുര ജംഗ്ഷൻ, ആശാൻ നഗർ മെയിൻ റോഡ്, ആശാൻ നഗർ ബൈപാസ് റോഡ്, സംഗമം റോഡ്, പണയിൽ റോഡ്, വള്ളക്കടവ് പുത്തൻ പാലം, വള്ളക്കടവ് പാലം, കുര്യാത്തി തിരുനാരായണപുരം ജംഗ്ഷൻ, റൊട്ടിക്കട, എസ്.കെ.പി ജംഗ്ഷൻ, പള്ളിമുക്ക് 1,2, സി.എസ്.എസ് ഹാൾ പോയിന്റ്, കിള്ളിപ്പാലം ബണ്ട് റോഡ് എന്നിവിടങ്ങളാണ് അടച്ചത്. പൂജപ്പുര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കണ്ടെയ്ൻമെന്റ് സോണായ തൃക്കണ്ണപുരം ടാഗോർ റോഡിലേക്ക് കടക്കുന്ന സ്ഥലങ്ങളായ തൃക്കണ്ണാപുരം പാർക്ക് ജംഗ്ഷൻ, ഞാലിക്കോണം, കരിങ്കാളി ക്ഷേത്രം ബൈറോഡ് എന്നീ റോഡുകളും അടച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും കണ്ടെയ്ൻമെന്റ് സോണുകളിൽ അടച്ചിടണം. വാഹനങ്ങൾക്കും ആളുകൾക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പരിശോധന കേന്ദ്രങ്ങൾ വഴി മാത്രമേ യാത്ര അനുവദിക്കൂ. വള്ളക്കടവ് സംഗമം റോഡ്, കിള്ളിപ്പാലം ബണ്ട് റോഡ്, തൃക്കണ്ണപുരം പാർക്ക് ജംഗ്ഷൻ എന്നീ സ്ഥലങ്ങളാണ് അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ. ഇപ്പോൾ പ്രഖ്യാപിച്ച ആറു സ്ഥലങ്ങൾക്ക് പുറമേ കരിക്കകം, കടകംപള്ളി കാലടി, മണക്കാട് ചിറമുക്ക്, ഐരാണിമുട്ടം എന്നീ സ്ഥലങ്ങളും നഗരത്തിലെ കണ്ടെയിൻമെന്റ് സോണുകളായി തുടരുകയാണ്.