ഷാർജ: വിസിറ്റിംഗ് വിസയിൽ ഗൾഫിലെത്തിയ ഒരു മലയാളി യുവാവ് ഭ്രാന്തനെപ്പോലെ അലയുന്നത് കണ്ട് നിൽക്കുന്നവരുടെ കരളലിയിക്കുകയാണ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം. പണവും പാസ്‌പോർട്ടും നഷ്ടപ്പെട്ടുവെന്ന് യുവാവ് പറയുന്നുണ്ട്.
ഒരാഴ്ച മുമ്പാണ് യുവാവിനെ ഷാർജ സജ മേഖലയിൽ കണ്ടുതുടങ്ങിയത്. ഭക്ഷണം ആവശ്യപ്പെടും, കൊടുത്താൽ ഇടക്ക് കഴിക്കും, ചിലപ്പോൾ വലിച്ചെറിയും. താമസം ഒരുക്കിയെങ്കിലും അവിടെ നിൽക്കില്ല. പെരുവഴിയിലാണ് കിടപ്പ്. കൊവിഡ് കാലമായതിനാൽ ചികിത്സയ്ക്കായി ആശുപത്രിയിലാക്കാനും പറ്റുന്നില്ല.
യുവാവിന്റെ നാട്ടിലെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പാസ്‌പോർട്ട് നഷ്ടപ്പെട്ട യുവാവിനെ നിലവിലെ വെല്ലുവിളികൾ മറികടന്ന് നാട്ടിലെത്തിക്കാൻ അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടുകയാണ് ഷാർജ സജ വ്യവസായമേഖലയിലെ പ്രവാസികൾ.