pic

തിരുവനന്തപുരം: തിരുവനന്തപുരം നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികൾ സർക്കാർ നിർദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമ്പർക്കത്തിലൂടെയുള്ള മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവ ഗുരുതരമാണ്. തിരുവനന്തപുരത്ത് സ്ഥിതി സങ്കീർണമാണെന്നും അദ്ദേഹം പറഞ്ഞു.

വിക്രംസാരാഭായി സ്‌പേസ് സെന്ററിലെ ജീവനക്കാരൻ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോവുകയും വിവാഹ വീട്ടിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തുക പ്രയാസമാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. അതേസമയം നഗരത്തിലെ കൂടുതൽ ചന്തകളിൽ നിയന്ത്രണമേർപ്പെടുത്തും. പാളയം, ചാല ചന്തകൾക്കൊപ്പം പേരൂർക്കട കുമരിചന്ത എന്നിവിടങ്ങളിലും ജനങ്ങൾക്ക് നിയന്ത്രണത്തോടെ മാത്രമാകും പ്രവേശനമെന്ന് മേയർ കെ.ശ്രീകുമാർ വ്യക്തമാക്കി.

തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച നാലുപേർക്ക് ഉൾപ്പെടെ രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. തിരുവനന്തപുരം നഗരത്തിൽ ആട്ടോ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണമാണ്. ആട്ടോ ഡ്രൈവറിൽ നിന്ന് നേരിട്ട് തന്നെ അഞ്ചിലധികം പേർക്ക് രോഗം പകർന്നിട്ടുണ്ട്.

തലസ്ഥാന നഗരത്തിൽ രാത്രി യാത്രാനിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ പരിശോധന പൊലീസ് കർശനമാക്കിയിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗികൾ ഏറുന്നത് കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.