pic

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ സസ്പെൻഡ് ചെയ്തെങ്കിലും പാർട്ടി നടപടി അപര്യാപ്തമാണെന്ന് മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്. സക്കീർ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. അത്തരം ഒരാൾക്കെതിരെ സസ്‌പെൻഷനല്ല വേണ്ടത്. കൂടുതൽ നടപടി വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സക്കീർ ഹുസൈനെതിരായ പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. സക്കീറിന് ഇതുവരെ തുണയായത് പാർട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്നും ലോറൻസ് ആരോപിച്ചു.എളമരം കരീമിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന്‌ പാർട്ടിയിലെ ചിലർ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയതയുണ്ട്. പഴയകാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോ പാർട്ടിയിലുള്ളത്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ളതായിരുന്നു പണ്ടത്തെ വിഭാഗീയത. സാമ്പത്തികവും സ്ഥാനമോഹവുമാണ് ഇപ്പോഴത്തേതിന്റെ അടിസ്ഥാനം. സ്ഥാനം സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ടെന്നും അദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ ആറ് മാസത്തേയ്ക്കാണ് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.