ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രതിപക്ഷവുമായി ചർച്ച നടത്താൻ പേടിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. 1962ൽ ഭൂമി വിട്ടുകൊടുത്തതും ചർച്ചയ്ക്ക് വയ്ക്കാമെന്നും അമിത്ഷാ പറഞ്ഞു. അതിർത്തി തർക്കത്തിൽ പാക്കിസ്ഥാനെയും ചൈനയേയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകൾ പ്രതിപക്ഷം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിയുടെ സറണ്ടർ മോദി പരാമർശത്തോട് ആയിരുന്നു അമിത് ഷായുടെ പ്രതികരണം. അടിയന്തരാവസ്ഥ കാലം ജനം ഒരിക്കലും മറക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരു അദ്ധ്യക്ഷൻ വരാത്ത കോൺഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. രാഹുൽ ഗാന്ധി ഇടുങ്ങിയ രാഷ്ട്രീയം കളിക്കുന്നത് ഖേദകരമാണെന്നും അമിത്ഷാ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വം കൊവിഡിലും അതിർത്തിയിലെ തർക്കത്തിലും വിജയിക്കും. ഡൽഹിയിൽ സർക്കാരുകൾ യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമാണെന്നും ഷാ പറഞ്ഞു. ജൂലായ് അവസാനം ഡൽഹിയിൽ അഞ്ചര ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായേക്കാം എന്ന മനീഷ് സിസോദിയയുടെ പ്രസ്താവന വന്ന ശേഷം പ്രധാനമന്ത്രി തന്നോട് ഡൽഹിയിൽ സജീവമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടെന്നും തുടർന്ന് അടിയന്തരയോഗം കൂടി കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങൾ എടുത്തുവെന്നും അമിഷാ വ്യക്തമാക്കി.
ഡൽഹിയിൽ കൊവിഡ് കേസുകൾ അഞ്ച് ലക്ഷം എത്തില്ലെന്നും രാജ്യതലസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്നും ഷാ പറഞ്ഞു. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം ഇതിനോടകം പരിഹരിച്ചു. ഒരു സമയത്ത് 350 മൃതദേഹങ്ങളാണ് അന്ത്യകർമ്മങ്ങൾ നടത്താനാവാതെ സൂക്ഷിച്ചിരുന്നത്. രണ്ട് ദിവസത്തിനകം മുഴുവൻ മൃതദേഹങ്ങളും മതപരമായ ചടങ്ങുകൾ പാലിച്ചു കൊണ്ടു തന്നെ സംസ്കരിക്കാൻ തീരുമാനിച്ചു. ഇപ്പോൾ മൃതദേഹം സംസ്കാരിക്കാൻ കാത്തുകിടക്കുന്ന അവസ്ഥയില്ല. കൊവിഡ‍് മരണം സംഭവിക്കുന്നവരുടെ മൃതദേഹം മതപരമായ കർമ്മങ്ങളോടെ അന്നേദിവസം തന്നെ സംസ്കരിക്കുകയാണ് ചെയ്യുന്നതെന്നും അമിത്ഷാ അഭിമുഖത്തിൽ പറഞ്ഞു.