നെയ്യാറ്റിൻകര: ടൗണിലെ ഒട്ടുമിക്ക പൊതുടാപ്പുകളും ചൊർന്നൊലിച്ച് കുടിവെള്ളം പാഴാകുന്നതായി പരാതി. സർക്കാർ ഓഫീസുകളിലെ ശുദ്ധജല വിതരണ പൈപ്പുകളാണ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുള്ളത്. ചിലയിടങ്ങളിൽ ടാപ്പ് മാറ്റാത്തത് കാരണം ധാരാളം കുടിവെള്ളം പാഴായി പോകുന്നുണ്ട്. നെയ്യാറ്റിൻകര താലൂക്ക് ഓഫീസിന് മുൻവശത്തുള്ള പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലെ പൈപ്പുകൾ മുഴുവനും പൊട്ടി ജലം റോഡിലേക്ക് ഒഴുകി പാഴാകുകയാണ്. ആലുമ്മൂടിന് സമീപം മുസ്ലിം പള്ളിക്കടുത്തുള്ള പൊതുടാപ്പ്, ഗ്രാമം ജംഗ്ഷനിലെ പൈപ്പ് ലൈൻ എന്നിവയും പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപം കാളിപ്പാറ പദ്ധതിയുടെ വലിയ പൈപ്പ് പൊട്ടി റോഡ് വെള്ളക്കെട്ടിലായിട്ടുണ്ട്. റോഡിൽ വെള്ളക്കെട്ടായതോടെ വാഹനഗതാഗതവും താറുമാറായി. തൊഴുക്കലിലെ ടാങ്കിൽ നിന്നും ടൗണിലേക്ക് പോകുന്ന പൈപ്പാണ് പൊട്ടുന്നത്. ആലുംമൂട്, ടി.ബി. ജംഗ്ഷൻ, റെയിൽവേസ്റ്റേഷൻ, കാട്ടാക്കട റോഡുകൾ എല്ലാം വെള്ളത്തിനടിയിലാകും. ജല അതോറിട്ടി വിഭാഗം ഉദ്യോഗസ്ഥരെത്തി പൊട്ടിയ പൈപ്പിന്റെ വാൽവ് അടച്ചതിന്ശേഷം മാത്രമേ വെള്ളത്തിന്റെ കുത്തൊഴുക്ക് നിലയ്ക്കുകയുള്ളു. നെയ്യാർ ജലസംഭരണിയിൽ നിന്നും കാളിപ്പാറ പദ്ധതിക്കായി ജലം ശേഖരിക്കാൻ തുടങ്ങിയപ്പോഴേ എതിർപ്പുകളും ഒപ്പമെത്തി. കാർഷികാവശ്യത്തിനായി 1957ൽ കമ്മിഷൻ ചെയ്ത നെയ്യാർ ജലസംഭരണിയിൽ നിന്നും കുടിവെള്ളത്തിനായി ജലം എടുക്കുന്നതാണ് എതിർപ്പിന് വഴിവച്ചത്. ഈ എതിർപ്പുകളെ വകവയ്ക്കാതെയാണ് പദ്ധതി തുടങ്ങിയത്. പിന്നീട് നെയ്യാറ്റിൻകര റെയിൽവേ ലെവൽ ക്രോസിന് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചില്ല. ഇതോടെ കുഴിച്ചിട്ട പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ച് അമ്പൂരി, വെള്ളറട മേഖലകളിൽ മാത്രം ജലവിതരണം നടത്തി കാളിപ്പാറ പദ്ധതി മലയോര ഗ്രാമത്തിൽ മാത്രം നിലനിറുത്തുകയായിരുന്നു. ഇതു കാരണം നെയ്യാറ്റിൻകരയിലെ ശുദ്ധജല പദ്ധതിയാണ് ഇപ്പോഴും നാട്ടുകാർക്ക് ഉപകരിക്കുക.
കുടിവെള്ള പദ്ധതികളും പാഴ് വാക്കായി
ടൗൺ നിവാസികൾക്കും സമീപത്തെ മുഴുവൻ പഞ്ചായത്തുകളിലും ഇനി കുടിവെള്ളം മുടങ്ങില്ലെന്ന വാഗ്ദാനവുമായി ആരംഭിച്ച കാളിപ്പാറ പദ്ധതി ഇനിയും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കാൽ നൂറ്റാണ്ട് മുൻപ് ആരംഭിച്ച കാളിപ്പാറ പദ്ധതി ഇപ്പോഴും പകുതി പോലും നിർമ്മാണം ആയിട്ടില്ല. പദ്ധതിക്കായി സ്ഥാപിച്ച പൈപ്പ് ലൈനിലെ പൊട്ടലും ചീറ്റലും ഇപ്പോഴും തുടരുകയാണ്. നെയ്യാർ ജല സംഭരണിയിൽ നിന്നും വലിയ സിമന്റ് പൈപ്പുകളിലൂടെ നെയ്യാറ്റിൻകര താലൂക്കിൽ ഉടനീളം ശുദ്ധജലമെത്തിക്കുകയായിരുന്നു പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ വെള്ളത്തിന്റെ പ്രഷർ താങ്ങാൻ കഴിയാത്ത പൈപ്പ് പൊട്ടുന്നതും വെള്ളം റോഡ് നീളെ ഒഴുകി ശുദ്ധജല വിതരണം മുടങ്ങുന്നതും ഇവിടെ പതിവാണ്.