വാഷിംഗ്ടൻ: മെക്സിക്കോ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയവർ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടാൽ അവരെ കയറ്റി അയക്കാമെന്ന് അമേരിക്കൻ സുപ്രീം കോടതി വിധിച്ചു.ഫെഡറൽ കോടതിയിൽ കൂടുതൽ സഹായത്തിന് അപേക്ഷിക്കുന്നതിൽ നിന്നും അവരെ തടയുന്നതിനും ഫെഡറൽ ജഡ്ജിയുടെ ചേംബറിൽ കേസെടുക്കുന്നതിനു മുമ്പ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.ഒമ്പതംഗ ബഞ്ചിൽ 7 പേർ അനുകൂലമായി വിധിയെഴുതിയപ്പോൾ 2 പേർ വിയോജിപ്പ് പ്രകടിപ്പിച്ചു.
ശ്രീലങ്കയിൽ ന്യൂനപക്ഷ വിഭാഗത്തിലെ വിജയകുമാർ തുറസ്സിംഗം പീഡനം സഹിക്ക വയ്യാതെയാണ് അമേരിക്കയിലേക്ക് അഭയം തേടിയെത്തിയതെന്ന കേസിലാണ് വിധി. മെക്സിക്കോ അതിർത്തിയിലൂടെ അമേരിക്കയിൽ നുഴഞ്ഞു കയറിയ ഇയാൾക്കനുകൂലമായി നേരത്തെ ലോവർ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ആ വിധി സുപ്രീം കോടതി റദ്ദാക്കി.
വിജയകുമാർ തുറസ്സിംഗം എന്നയാളെ ഉടനെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇവിടെ അഭയം തേടിയെത്തിയ നാലിൽ മൂന്നു ഭാഗവും പ്രാഥമിക സ്‌ക്രീൻ ടെസ്റ്റിൽ വിജയിച്ചിട്ടുണ്ടെന്നും എന്നാൽ വിജയകുമാറിന് അതിനു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.