pic

ന്യൂഡൽഹി: ബി.ജെ.പിയാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ചൈന ബന്ധം പുലർത്തിയതെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. നരേന്ദ്ര മോദിയെ പോലെ ചൈനയുമായി ബന്ധം പുലർത്തിയ പ്രാധാനമന്ത്രി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. ആറ് വർഷത്തിനിടയിൽ 18 തവണ ചൈനയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നും സിംഗ്‌‌വി ആരോപിച്ചു.

2009 ൽ ആർ.എസ്.എസും ചൈന സന്ദർശനം നടത്തിയിരുന്നു. ബി.ജെ.പിയെ പോലെ ചൈന സന്ദർശിച്ച പാർട്ടി വേറെ ഉണ്ടാവില്ല. ബി.ജെ.പി അദ്ധ്യക്ഷന്മാരും ചൈന സന്ദർശനം നടത്തിയിട്ടുണ്ട്. 2007ലും 2008 ലും രാജ്‌നാഥ് സിംഗും , 2011ൽ നിതിൻ ഗഡ്കരിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ക്ഷണം സ്വീകരിച്ച് ചൈന സന്ദർശിച്ചിരുന്നുവെന്ന് സിംഗ്‌വി ചൂണ്ടിക്കാട്ടി.

ബി.ജെപി എം.പിമാരുടെ സംഘത്തെ 2014ൽ അമിത് ഷാ ചൈനയിലേക്ക് അയച്ച കാര്യം ഓർമ്മിപ്പിച്ച സിംഗ്‌വി ചൈനയുടെ പേര് എടുത്ത് പറയാൻ പ്രധാനമന്ത്രി ഇതു വരെ തയ്യാറായിട്ടില്ലെന്നും കുറ്റപ്പെടുത്തി. ചൈനയുമായുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രാജ്യത്ത് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വാക്പോര് മുറുകുന്നതിനിടെയാണ് പുതിയ ആരോപണങ്ങളുമായി കോൺഗ്രസ് ദേശിയ വക്താവായ മനു അഭിഷേക് സിംഗ്‌വി രംഗത്തെത്തിയിരിക്കുന്നത്.