കണ്ണൂർ: ഇരിട്ടിയിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാർദ്ധക്യ പെൻഷൻ തട്ടിയെന്ന പരാതിയിൽ സി.പി.എം വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്‌ന അശോകിനെതിരെയാണ് പൊലീസ് കേസെടുത്തത്. ധനാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയിൽ പൊലീസ് എഫ്.ഐ.ആർ പോലും ഇടാത്തതെന്ന് ആരോപണമുണ്ടായിരുന്നു. സമാനമായ രീതിയിൽ ഇതേ വാർഡിലെ കുഞ്ഞിരാമൻ എന്നയാൾ മരിച്ചതിന് ശേഷവും വന്ന പണം മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്. പായം പഞ്ചായത്തിൽ അഞ്ച് കൊല്ലത്തിനിടെ മരിച്ച പെൻഷൻ അർഹതപ്പെട്ടവരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പിയും കോൺഗ്രസും ആവശ്യപ്പെടുന്നു.
തളർവാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താൻ കൗസു കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെൺമക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവർ മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്. കൗസുവിന്റെ മകളുടെ ഭർത്താവ് ക്യാൻസർ രോഗിയായ കടുമ്പേരി ഗോപി തന്റെ പെൻഷൻ വാങ്ങാൻ ഏപ്രിലിൽ അംഗൻവാടിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
കൗസു മരിച്ചതിനാൽ സർക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറൽ ബാങ്ക് കളക്ഷൻ ഏജന്റ് സ്വപ്ന തട്ടിയെടുത്തു എന്നായികരുന്നു കൗസുവിന്റെ വീട്ടുകാരുടെ പരാതി. പണം തങ്ങൾ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നൽകണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു.
സ്വപ്‌നക്കെതിരെ പരാതി ഉയർന്നതോടെ ബാങ്ക് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൗസു നാരായണന്റെ പെൻഷൻ വിതരണം ചെയ്തതായി രേഖകളിൽ കണ്ടെത്തിയിരുന്നു. തുക കുടുംബം ഒപ്പിട്ടുവാങ്ങിയെന്നാണ് ബാങ്കിൽ സ്വപ്ന അറിയിച്ചത്. വീഴ്ച കണ്ടെത്തിയതോടെ ഇരിട്ടി റൂറൽ ബാങ്ക് കളക്ഷൻ ഏജന്റ് സ്ഥാനത്ത് നിന്ന് സ്വപ്നയെ സസ്‌പെന്റ് ചെയ്തിരുന്നു. പരാതിയിൽ സി.പി.എമ്മും അന്വേഷണം നടത്തുന്നുണ്ട്. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.