കോഴിക്കോട്: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി കെ.എം ഷാജി എം.എൽ.എ. ശശീന്ദ്രന്റെ നിലപാട് പരിഹാസ്യവും സംശയാസ്‌പദവുമാണ്.സ്വന്തം വകുപ്പിലെ 4500 കോടി രൂപയുടെ ഇടപാട് അറിയാത്ത ഉണ്ണാക്കനായ മന്ത്രിയാണ് എ.കെ ശശീന്ദ്രനെന്ന് ഷാജി പരിഹസിച്ചു. ഇ-മൊബിലിറ്റി കമ്പനിയുടെ ഒരു ഡയറക്‌ടർക്ക് മുഖ്യമന്ത്രിയുടെ മകളുമായി നല്ല ബന്ധമുണ്ട്. അത് അവർ വ്യക്തമാക്കിയതാണ്. ഈയൊരു സാഹചര്യത്തിൽ മകളെ ഉപയോഗിച്ച് മുഖ്യമന്ത്രി അഴിമതിക്ക് കോപ്പ് കൂട്ടുകയാണെന്നും കെ.എം ഷാജി ആരോപിച്ചു.
കേരളത്തിലുള്ളത് മന്ത്രിസഭയല്ല,തള്ള് സഭയാണ്. കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ട് അതിന്റെ കണക്ക് പോലും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നില്ല. അഴിമതി നടത്താൻ ഭരണകൂടത്തിന്റെ സാധ്യത മുഖ്യമന്ത്രി പരമാവധി ഉപയോഗപ്പെടുത്തുകയാണ്. തെളിയിക്കപ്പെടാത്തത് കൊണ്ട് ആരോപണം ഇല്ലാതാകുന്നില്ലെന്നും, മുഖ്യമന്ത്രി നേരിട്ട് ഇടപാട് നടത്തുന്നത് കൊണ്ടാണ് തെളിവ് ലഭിക്കാത്തതെന്നും ഷാജി ആരോപിക്കുന്നു.
സർക്കാരിനെതിരെ ആരോപണമുന്നയിക്കുമ്പോൾ പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി പ്രസിഡന്റിനേയുമെല്ലാം ശരിയാക്കി കളയുമെന്ന് പറഞ്ഞ് വന്നിട്ട് കാര്യമില്ല. ആദ്യം 4500 കോടി രൂപയുടെ ഇടപാടിൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരേയും മുഖ്യമന്ത്രി നിശ്ചലമാക്കുകയാണെന്നും മുഖ്യമന്ത്രി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഷാജി പറഞ്ഞു. അതിന്റെ ഭാഗമായിട്ട് കൂടിയാണ് അഴിമതിയെ കുറിച്ച് അറിയാൻ പോലും കഴിയാനാവാത്ത തരത്തിൽ ഗതാഗതമന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കിയതെന്നും കെ.എം ഷാജി ആരോപിച്ചു.