shamna-kasim-

കൊച്ചി: ഷംന കേസിലെ പ്രതികളെ അറിയില്ലെന്ന് മോഡൽ മീര. ‌പരസ്യമോഡലുകളെ ഏകോപിപ്പിക്കുന്നയാളാണ് തന്നെ ബന്ധപ്പെട്ടത്. തനിക്ക് പോകാൻ കഴിയാത്തതിനാലാണ് മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുത്തിയത്. പാലക്കാട്ടെത്തി ട്രാപ്പിലായ ആ പെൺകുട്ടിയാണ് തട്ടിപ്പിന്റെ വിവരം തന്നെ വിളിച്ചറിയിക്കുന്നത്. അവളോട് ഹോട്ടലിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് താൻ പറഞ്ഞതെന്നും മീര പറഞ്ഞു.

എല്ലാ കാര്യങ്ങളും ഡി.സി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് കൊച്ചിയിലെ മോഡൽ കോർഡിനേറ്റർക്ക് പ്രതികളുടെ നമ്പർ കിട്ടിയത്. എനിക്ക് വേറെ ഷൂട്ട് ഉണ്ടായിരുന്നതിനാൽ നമ്പർ സുഹൃത്തിന് നൽകി. പിന്നീട് പാലക്കാട്ട്‌ പ്രശ്‌നമുണ്ടായെന്ന് അറിഞ്ഞപ്പോൾ അവരോട് തിരികെ വരാൻ പറഞ്ഞിരുന്നുവെന്നും മീര വിശദീകരിച്ചു.

മീര വഴിയാണ് തട്ടിപ്പ് സംഘത്തിലെ പ്രതികളുടെ നമ്പർ ലഭിച്ചതെന്ന് തട്ടിപ്പിനിരയായ യുവതികൾ നേരത്തെ പറഞ്ഞിരുന്നു. ഒരു വർക്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മോഡലിംഗ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന യുവതികളെ പാലക്കാട്ട് എത്തിച്ചത്. തുടർന്ന് ഹോട്ടലുകളിൽ പാർപ്പിച്ച് സ്വർണക്കടത്തിന് നിർബന്ധിച്ചെന്നും പണവും സ്വർണവും തട്ടിയെടുത്തെന്നുമാണ് പരാതി.