നാഗർകോവിൽ: തൂത്തുക്കുടിയിൽ ഇരട്ട കസ്റ്റഡി കൊലപാതകം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഹകരിക്കാതിരുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും തെളിവുകൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. അതേസമയം കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തിൽ ഇടപെടുന്നില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു. കസ്റ്റഡി പീഡനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. തടിവ്യാപാരിയായ പി.ജയരാജ് (62), മകൻ ഫെനിക്സ് (32) എന്നിവരാണ് കൊടിയ പീഡനങ്ങളേറ്റുവാങ്ങി ഇക്കഴിഞ്ഞ 23ന് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.
സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടർ ശ്രീധറിനെ നേരത്തേതന്നെ സസ്പെൻഡ് ചെയ്തിരുന്നു. 2 എസ്.ഐമാർ കഴിഞ്ഞദിവസം മുതൽ സസ്പെൻഷനിലായിരുന്നു. അതേസമയം, പൊലീസ് സ്റ്റേഷനിൽ രണ്ട് വർഷത്തിലേറെയായി സി.സി. ടിവി പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തു. ലോക്കപ്പ് മർദ്ദനത്തിനായി സ്റ്റേഷനിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഫ്രണ്ട്സ് ഒഫ് പൊലീസ് എന്ന പേരിൽ ഒരു വോളന്റിയർ സംഘവും ഇവിടെയുണ്ട്. ഇവർക്കും മർദ്ദനത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി.
സമാനസംഭവം രണ്ടാഴ്ച മുമ്പും
സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപും ഉരുട്ടിക്കൊല നടന്നുവെന്ന് ജുഡിഷ്യൽ കമ്മിഷൻ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ സംസ്‌കരിച്ചു. ആട്ടോ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് മഹേന്ദ്രനെ പൊലീസ് പിടികൂടിയത്. പിന്നീട് സ്റ്റേഷനിൽ വച്ച് കൊടിയ മർദ്ദനത്തിന് ഇരയാക്കി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിക്കും ഇതേ സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ട്.