കോവളം: വെങ്ങാനൂർ, മുട്ടയ്ക്കാട്, മംഗലത്തുകോണം മേഖലകളിൽ കാണിയ്ക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. വെങ്ങാനൂർ നീലകേശി മുടിപ്പുര, മുട്ടയ്ക്കാട് ചിറയിൽ ഭദ്രകാളി ദേവീക്ഷേത്രം, മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളി ക്ഷേത്രം, മുട്ടയ്ക്കാട് കുന്നിയോട് കണ്ഠൻ ശാസ്താക്ഷേത്രം എന്നിവിടങ്ങളിലെ കാണിയ്ക്കവഞ്ചികളുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്ര ഭാരവാഹികൾ മോഷണം വിവരം അറിയുന്നത്. കാണിക്കവഞ്ചികളുടെ പിൻഭാഗത്തെ ഇരുമ്പ് ഗ്രില്ലിലെ പൂട്ട് പൊട്ടിച്ചാണ് പണം കവർന്നിരിക്കുന്നത്. അടുത്തിടെ രണ്ട് ദിവസങ്ങളിലായി പുലർച്ചെ മഴ പെയ്തിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം, ബാലരാമപുരം, കോവളം എന്നിവിടങ്ങിൽ നിന്നും പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടംഗ സംഘം കാറിൽ എത്തി കാണിയ്ക്കവഞ്ചിയുടെ പൂട്ട് തകർക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായും സംഭവത്തിൽ കൊല്ലം ചിതറ വളവ് പച്ച, നെടുമങ്ങാട് പത്താംകല്ല് മഞ്ച സ്വദേശികളെ നഗരത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.