തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി എം.എം. അൻവറിനും ഭാര്യ .കൗലത്ത് അൻവറിനും പൊള്ളാച്ചിയിലെ ഫാമിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് വിജിലൻസ് കോടതിയെ അറിയിച്ചു. കൊവിഡ് കാലമായതിനാൽ നേരിട്ടുകൊണ്ടുപോയി തെളിവെടുക്കാനായിട്ടില്ല. അൻവറിന്റെ ഫോട്ടോ ഫാമിലെ ജീവനക്കാർക്ക് അയച്ചുകൊടുത്തെങ്കിലും ഇവർ തിരിച്ചറിഞ്ഞിട്ടില്ല.
കസ്റ്റഡി കാലാവധിക്കുശേഷം അൻവറിനെ ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിന്റെ രണ്ട് ഘട്ടങ്ങളിലായി ഏഴുദിവസം പൊലീസ് കസ്റ്റഡിയിയിലുണ്ടായിരുന്നിട്ടും അൻവറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.കൊവിഡ് കാലത്തിന് ശേഷം പൊള്ളാച്ചിയിലെ ഫാമിൽ കൊണ്ടുപോയി തെളിവെടുപ്പ് ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. അൻവറിനെ ജൂലായ് 13 വരെ റിമാൻഡ് ചെയ്തു.
അങ്കമാലി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അൻവറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും.
കേസിലെ ഒന്നാംപ്രതി കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദിനും മഹേഷിഷിനും ഫാമിൽ പങ്കാളിത്തമുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.