pic

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച വി.എസ്.എസ്.സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പ്രകാരം പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവരുടെ സ്രവ പരിശോധനയും നടപടികളും പുരോഗമിക്കുന്നതിനിടെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പൗണ്ട്കടവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായി. പൗണ്ട്കടവും പരിസരവും കേന്ദ്രീകരിച്ചുള്ള പ്രൈമറി, സെക്കന്ററി കോൺടാക്ടുകളെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പൗണ്ട് കടവിൽ അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങളും ഇവിടെ ശക്തമാക്കിയിട്ടുണ്ട്. മുക്കോലയ്ക്കൽ, തമ്പുരാൻനട, വേളി പാലം, സ്റ്റേഷൻ കടവ്, എന്നിവിടങ്ങളിൽ നിന്ന് പൗണ്ട്കടവ് വാർഡിലേക്കുള്ള റോഡുകൾ അടച്ചു. 23 ന് കുളത്തൂരിലെ വിവാഹ വീട്ടിൽ എത്തിയ ദമ്പതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം.

കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 55 പേരുടെ സ്രവം പരിശോധിച്ചു. ആട്ടോക്കാരനിൽ നിന്ന് രോഗം പകർന്ന സ്റ്റേഷനറി കടക്കാരന്റെയും കുടുംബത്തിന്റെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെ സ്രവ പരിശോധനാഫലം ഇന്ന് പുറത്ത് വരും. ആട്ടോ ഡ്രൈവറുടെയും വി.എസ്.എസ്.സി ജീവനക്കാരന്റെയും ആട്ടോ ഡ്രൈവറുടെ ബന്ധുവായ സ്റ്റേഷനറി വ്യാപാരിയുടെയും കുടുംബത്തിന്റെയും രോഗബാധയെ തുടർന്ന് നഗരത്തിലെ ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട് വാർഡുകൾ പൂർണമായും തൃക്കണ്ണാപുരം വാർഡിലെ ടാഗോർ റോഡ്, വള്ളക്കടവ് വാർഡിലെ പുത്തൻപാലം മേഖലകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്. ഇവിടങ്ങളിൽ റോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് സീൽ ചെയ്ത പൊലീസ് യാത്രകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

അനാവശ്യ യാത്രകളും കൂട്ടം കൂടലും ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കി. കൂടാതെ ഇവിടങ്ങളുമായി അടുപ്പമുള്ള ചാല, നെടുങ്കാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശങ്ങളെ പ്രത്യേക ശ്രദ്ധചെലുത്തേണ്ട മേഖലകളായി തിരിച്ച് അവിടങ്ങളിലും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിരീക്ഷണം ശക്തമാക്കി. നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ, നിരത്തുകൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പരിശോധനയും ശക്തമായി തുടരുകയാണ്. പേരൂർക്കട, കുമരിച്ചന്ത മാർക്കറ്റുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്ന്‌ മേയർ കെ. ശ്രീകുമാർ അറിയിച്ചു. ഇരുചന്തകളിലും മേയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നിലവിലെ സാഹചര്യത്തിൽ ഇരു മാർക്കറ്റുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. എന്നാൽ പരാതികൾ ഉയർന്നതിനെ തുടർന്ന്‌ ശക്തമായ നിരീക്ഷണം നടത്തും. ആൾക്കൂട്ടം നിയന്ത്രണാതീതമാണെങ്കിൽ ചാല, പാളയം മാർക്കറ്റുകളിൽ ഏർപ്പെടുത്തിയതിന് സമാനമായ ക്രമീകരണങ്ങൾ ഇവിടെയും നടപ്പാക്കുമെന്നും മേയർ വെളിപ്പെടുത്തി. ജില്ലയിലെ കണ്ടെയ്ൻ‌മെന്റ്‌ സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി. പരമാവധി വീടിന്‌ പുറത്തിറങ്ങരുത്.

ഗൃഹ സന്ദർശനങ്ങൾ പൂർണമായും ഒഴിവാക്കണം. ഒത്തുചേരൽ പാടില്ല. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന , ശരീരവേദന, വയറിളക്കം , ഛർദി, ക്ഷീണം അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെയോ കൺട്രോൾ റൂം നമ്പറിലോ അറിയിക്കണം. റിവേഴ്സ് ക്വാറന്റൈന്റെ ഭാഗമായി പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ മറ്റംഗങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത വിധം വായു സഞ്ചാരമുള്ള ശുചിമുറി സൗകര്യമുള്ള മുറിയിൽ കഴിയണം. രോഗലക്ഷണമുണ്ടെങ്കിൽ 1077, 1056, 0471- 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.