-thoothukudi

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെൽവേലി ഐ.ജിയോ സി.ബി.സി.ഐ.ഡിയോ അന്വേഷണം ഏറ്റെടുക്കണം. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമർദനത്തിന്റെ തെളിവുണ്ടെന്ന കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.

തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ ബെനിക്സ് മർദ്ദിച്ചെന്നായിരുന്നു എഫ്.ഐ.ആർ. എന്നാൽ, പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നിൽ വൻ സംഘർഷമോ വൻ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

കൊലപാതകത്തിൽ എ.എസ്‍.പി, ഡി.എസ്‍.പി എന്നീ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കോൺസ്റ്റബിൾ മഹാരാജിനെ സസ്‌പെൻഡ് ചെയ്തു. പൊലീസുകാർക്കെതിരെ ജുഡീഷ്യൽ കമ്മിഷൻ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മിഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മിഷൻ വെളിപ്പെടുത്തി. സുപ്രധാന തെളിവുകൾ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.