covid-19

ആലപ്പുഴ: കായംകുളത്ത് പച്ചക്കറി വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കായംകുളം മാർക്കറ്റ് അടച്ചു. മാർക്കറ്റിൽ നഗര സഭയുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ അണുനശീകരണം തുടങ്ങി. നഗരസഭയിലെ മാർക്കറ്റും, വ്യാപാരിയുടെ വീടും സ്ഥിതിചെയ്യുന്ന നാലും ഒമ്പതും വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇയാൾക്ക് ആശുപത്രിയിൽ കൂട്ടിരുന്ന മകൾക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബത്തിനൊപ്പം ഇയാൾ ചികിത്സയിൽ കഴിഞ്ഞ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 55 ജീവനക്കാരും ക്വാറന്റൈനിൽ പ്രവേശിച്ചു.

ഡോക്ടർമാരുൾപ്പെടെയാണ് നിരീക്ഷണത്തിൽ പോയത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയെ ആദ്യം ചികിത്സിച്ചവരാണിവർ. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് കായംകുളത്ത് മാർക്കറ്റിൽ പച്ചക്കറിയുമായി വന്ന അന്യസംസ്ഥാന ലോറി ജീവനക്കാരിൽ നിന്നാകാം ഇയാൾക്ക് രോഗ ബാധയുണ്ടായതെന്നാണ് നിഗമനം. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട ഇവരുടെ സാമ്പിൾ ഇന്ന് തന്നെ ശേഖരിക്കും. രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഐ.സി.യു അടച്ചു പൂട്ടി.

ഇയാളുടെ ആരോഗ്യ നിലയിലും ആശങ്കയുണ്ട്. വെന്റിലേറ്ററിൽ കഴിയുന്ന ഇയാളുടെ ജീവൻ രക്ഷിക്കാനായി പ്ലാസ്മ ചികിത്സ ആരംഭിച്ചു. ജില്ലയിൽ ആദ്യമായാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ കഴിയാത്തതും ആശങ്കയാണ്. ഓർമ്മക്കുറവുള്ളതിനാൽ ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാകുന്നില്ല. ഇതാണ് ജില്ലാ ഭരണകൂടത്തെ കുഴക്കുന്നത്.