missing-in-sea

ചാവക്കാട്: ഫുട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ഇറങ്ങി കാണാതായ യുവാക്കൾക്കായുള്ള തെരച്ചിൽ രണ്ടാം ദിവസമായ ഇന്നലെയും തുടർന്നു. പന്തെടുക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു. കാണാതായ രണ്ട് പേർക്കായി നടത്തിയ തെരച്ചിൽ ഇതുവരെ ഫലം കണ്ടില്ല. രണ്ടു പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.

ഇരട്ടപ്പുഴ ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജാണ് (വിഷ്ണു- 19) മരിച്ചത്. ഇരട്ടപ്പുഴ സ്വദേശികളായ കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥ്(20), വലിയകത്ത് ജനാർദ്ദനന്റെ മകൻ ജിഷ്ണു (23) എന്നിവരെയാണ് കാണാതായത്. ഇരട്ടപ്പുഴ സ്വദേശികളായ ആലിപ്പിരി മോഹനന്റെ മകൻ സരിൻ (ചിക്കു- 20), ചക്കര ബാലകൃഷ്ണന്റെ മകൻ കണ്ണൻ (20) എന്നിവരാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. അപകടത്തിൽപ്പെട്ട യുവാക്കൾ ഉൾപ്പെടെ 15ലേറെ യുവാക്കൾ പാറൻപടി കടപ്പുറത്ത് കഴിഞ്ഞ ദിവസം രാവിലെ ക്രിക്കറ്റ് കളിച്ചിരുന്നു. ക്രിക്കറ്റ് കളി കഴിഞ്ഞ് മറ്റുള്ളവർ മടങ്ങിയ ശേഷം അഞ്ച് പേർ ചേർന്ന് ഫുട്‌ബാൾ കളിക്കാൻ തുടങ്ങി. ഇതിനിടെയാണ് പന്ത് കടലിൽ പോയത്.

ജഗന്നാഥാണ് പന്തെടുക്കാൻ കടലിൽ ആദ്യം ഇറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ജഗന്നാഥ് മുങ്ങിയതോടെ സരിനും, വിഷ്ണുവും രക്ഷയ്ക്കെത്തി. എന്നാൽ ജഗന്നാഥിനെ രക്ഷിക്കാനാകാതെ മൂന്നുപേരും കടലിൽ മുങ്ങിപ്പോയി. ഇതോടെ ജിഷ്ണുവും, കണ്ണനും കൂടി കൂട്ടുകാരെ രക്ഷപ്പെടുത്താൻ കടലിൽ ഇറങ്ങി. ജിഷ്ണുവും തിരയിൽപെട്ട് മുങ്ങിപ്പോയി. ഇതോടെ കണ്ണൻ കരയിലേക്ക് തിരിച്ച് നീന്തിക്കയറാൻ ശ്രമിച്ചു. കണ്ണനെ സമീപമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

കണ്ണനിൽ നിന്നും വിവരം അറിഞ്ഞ് വള്ളക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രക്ഷയ്ക്കായി രണ്ടു കൈകളും ഉയർത്തിനിന്ന സരിനെ കരയ്ക്കെത്തിച്ചു. വള്ളക്കാർ എറിഞ്ഞ രക്ഷാവലയിൽ വിഷ്ണു പെട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറിയ മിടിപ്പ് ഉണ്ടായിരുന്നെങ്കിലും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു.

കാണാതായവർക്ക് വേണ്ടി 50ലേറെ വള്ളങ്ങളിൽ തൊഴിലാളികൾ തിങ്കളാഴ്ച ഉച്ചവരെ കടലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 12ഓടെ കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്ടർ എത്തിച്ച് തെരച്ചിൽ തുടർന്നെങ്കിലും കലങ്ങിമറിഞ്ഞ കടൽവെള്ളം തടസമായി. തുടർന്ന് ഉച്ചയ്ക്ക് ഒന്നരയോടെ താത്കാലികമായി തിരച്ചിൽ നിറുത്തിവച്ചു. രണ്ടാം ദിവസമായ ഇന്നലെയും കോസ്റ്റൽ പൊലീസിന്റെ സ്പീഡ് ബോട്ടും, മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഫിഷറീസ് ബോട്ടും ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു.

കോസ്റ്റ് ഗാർഡിന്റെ കപ്പൽ എത്തിയെങ്കിലും കരയോട് ചേർന്ന ഭാഗമായതിനാൽ തെരച്ചിലിന് കഴിഞ്ഞില്ല. പിന്നീട് കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്ടർ എത്തി ഏറെ നേരം തെരച്ചിൽ നടത്തി. ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, കോസ്റ്റൽ സി.ഐ: മഹേന്ദ്രസിംഹൻ, തഹസിൽദാർ സി.എസ്. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.