കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ആജീവനാന്ത ജീവപര്യന്തം തടവും ഒരു ലക്ഷത്തി അൻപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ.

വൈത്തിരി അച്ചൂരാനം സ്വദേശി ബാലനെ (33) നയാണ് കൽപ്പറ്റ പോക്‌സോ കോടതി ജഡ്ജി കെ.രാമകൃഷ്ണൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലന്റെ ബന്ധുവാണ് പീഡനത്തിനിരയായ പെൺകുട്ടി. പ്രസവാനന്തരമാണ് പീഡനവിവരം പുറത്ത് വന്നത്. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവ് പ്രതിയാണെന്ന് തെളിയിക്കപ്പെട്ടു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി.സിന്ധു ഹാജരായി. വൈത്തിരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഹിദായത്തുള്ള മാമ്പ്രയാണ് കേസന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.