കായംകുളം നഗരസഭയും തെക്കേക്കര ഗ്രാമപഞ്ചായത്തും കണ്ടെയ്ൻമെന്റ് സോൺ
ആലപ്പുഴ : ജില്ലയുടെ തെക്കൻ മേഖലകളിൽ കൂടുതൽ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെ ആശങ്കയും ഉയരുന്നു. കായംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളും തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാർഡുകളുമാണ് ക്ലസ്റ്റർ ക്വാറന്റീൻ/ കൺണ്ടെയിൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വാർഡുകളിൽ വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്റണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും.
കായംകുളം നഗരസഭയിലെ മാർക്കറ്റിൽ പച്ചക്കറി വിൽപ്പന നടത്തുന്നയാൾക്കും ഈ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി തെക്കേക്കര കുറത്തികാട് മത്സ്യ വിൽപ്പന നടത്തിയ ആൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ രണ്ടു വ്യക്തികൾക്കും ഒട്ടനവധി ആളുകളുമായി സമ്പർക്ക സാദ്ധ്യയുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കായംകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് കോവിഡ് രോഗ വ്യാപനം സാദ്ധ്യത നിലനിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്.
നിയന്ത്രണങ്ങൾ
അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ 11 വരെ.
പൊതുവിതരണ സ്ഥാപനങ്ങൾ (പി.ഡി.എസ്.) രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ.
ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല.
ഈ വാർഡുകളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല.
പൊലീസ് സേവനം തേടാം
കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിൽ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം പൊലീസ് / വാർഡ് ആർ.ആർ.റ്റി കളുടെ സേവനം തേടാം. ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങൾ തുറക്കരുത്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്ക് പങ്കെടുക്കാം. കൊവിഡ് 19 രോഗനിർവ്യാപന പ്രവർത്തനവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾക്ക് മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം.
തെക്കേക്കര പഞ്ചായത്ത് അടച്ചിടും
തെക്കേക്കര ഗ്രാമപഞ്ചായത്ത് പൂർണമായും അടച്ചിടണമെന്ന് പഞ്ചായത്ത് തല ജാഗ്രതാ സമിതി ശുപാർശ നൽകി. കൂടാതെ പഞ്ചായത്ത് പൂർണ്ണമായും അടച്ചിടണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തും രോഗ വ്യാപനം തടയുന്നതിനും വേണ്ടിയാണ് ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ല കളക്ടർ എ.അലക്സാണ്ടർ ഉത്തരവ് ഇറക്കിയത്.ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്റണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കും.