photo

ആലപ്പുഴ: പ്രളയത്തിൽ നാശോന്മുഖമായ സ്‌കൂളുകൾക്ക് പുതിയ മുഖം നൽകി ഐ.ആം ഫോർ ആലപ്പി. പ്ലാൻ ഇന്ത്യയുടെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് ഒരുകോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. കുട്ടനാട്, മങ്കൊമ്പ്, വെളിയനാട്, കരുവാറ്റ എന്നിവിടങ്ങളിലെ സ്‌കൂളുകളിലായിരുന്നു പുനരുദ്ധാരണ പ്രവർത്തനങ്ങൾ . 2018ലുണ്ടായ പ്രളയത്തിൽ നാശ നഷ്ടങ്ങൾ സംഭവിച്ച സ്‌കൂളുകൾ കണ്ടെത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ അന്നത്തെ സബ് കളക്ടറും ഐ ആം ഫോർ ആലപ്പിയുടെ സ്ഥാപകനുമായ വി.ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, നടപ്പാത, ശുദ്ധജല വിതരണ സംവിധാനം, കൈ കഴുകൽ കേന്ദ്രങ്ങൾ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത്. ഗവ.എൽ.പി.എസ് കണ്ണമംഗലം, ഗവ. യു.പി.എസ് കണ്ണമംഗലം, ഗവ. എൽ.പി.എസ് കളരിക്കൽ, ഗവ. എൽ.പി.എസ് ചെത്തിപുരക്കൽ, ഗവ. എൽ.പി.എസ് കരുവാറ്റ, ഗവ. യു.പി.എസ് കാവാലം, ഗവ. യു.പി.എസ് ചിറയകം, ഗവ. എൽ.പി.എസ് കൊയ്ൽമുക്ക്, ഗവ. എച്ച്.എസ് കരുമാടി, ഗവ. എച്ച്.എസ് കൊടുപുന്ന തുടങ്ങിയ സ്‌കൂളുകളിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് സ്‌കൂളുകളിലെ കൈകഴുകൽ കേന്ദ്രങ്ങൾ നിർമ്മിച്ചത്.