കായംകുളം: കായംകുളം നഗരസഭയിൽ കോവിഡ് 19 നിയന്ത്രണാതീതമാവുന്നത് അധികാരികളുടെ അനാസ്ഥ കാരണമാണന്ന് മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ: സി ആർ ജയപ്രകാശ് ആരോപിച്ചു.

റവന്യൂ, ആരോഗ്യം, പൊലീസ് എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവൃത്തനത്തിലൂടെ മാത്രമെ ഈ മഹാമാരിയെ നിയന്ത്രണ വിധേയമാക്കാൻ കഴിയൂ. ഈ വകുപ്പുകളെ സംയോജിപ്പിക്കുന്നതിലും ജനങ്ങൾക്ക് ആവശ്യമായ ബോധവൽകരണം നൽകുന്നതിലും നഗരസഭ പാരാജയപ്പെട്ടു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കളക്ടർ നഗരസഭാ പരിധി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചെങ്കിലും വേണ്ട ശ്രദ്ധ ഉണ്ടാകാത്തതി​ൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ കളക്ടറുടെ ഉത്തരവിനെ തുടർന്ന് അടച്ചെങ്കിലും പട്ടണത്തിന്റെ പ്രാധനപ്പെട്ട തെരുവുകളിലും റെസിഡൻഷ്യൽ ഏരി​യയിലും ലൈസൻസ് പോലുമില്ലാതെ അന്യ സംസ്ഥാനത്തു നിന്നും വാഹനത്തിൽ കൊണ്ട് വന്നു സാധനങ്ങൾ പരസ്യമായി വിൽപന നടത്തുന്നുണ്ട്.

ജില്ലാ കളക്ടർ അടിയന്തരമായി നേരിട്ട് ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു.