gouri

ആഘോഷങ്ങളില്ലാതെ ഗൗരിഅമ്മയുടെ ജന്മദിനം

ആലപ്പുഴ: പ്രതാപം മങ്ങാത്ത വിപ്ളവ നായികയ്ക്ക് ഇന്ന് 102-ാം ജന്മദിനം. ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിൽ, കെ.ആർ.ഗൗരിഅമ്മയുടെ ഈ ജന്മദിനത്തിന് പതിവ് ആഘോഷങ്ങളും സദ്യവട്ടവുമില്ല. ആരും എത്തുകയും വേണ്ട. ഗേറ്റ് പൂട്ടി അകത്ത് പൊലീസ് കാവലുണ്ടാവും. ഓൺലൈൻ വഴി ആശംസയാവാം.

പിറന്നാൾ സദ്യയ്ക്ക് പതിവുള്ള അമ്പലപ്പുഴ പാൽപ്പായസം നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതും വേണ്ടെന്നുവച്ചു. 1919 മിഥുനമാസത്തിലെ തിരുവോണനാളിൽ ചേർത്തല പട്ടണക്കാട് കളത്തിപ്പറമ്പിൽ കെ.എ.രാമന്റെയും പാർവതിയുടെയും മകളായാണ് ഗൗരിഅമ്മയുടെ ജനനം. ഇംഗ്ളീഷ് കലണ്ടർ പ്രകാരം ജൂലായ് 14 ആണ് ജന്മദിനം.

ഗൗരിഅമ്മയുടെ ചേച്ചിയുടെ മകൾ ഇൻഡസും പാർട്ടി സഖാവ് ദേവിദേവരാജനുമാണ് വീട്ടിൽ കൂട്ട്. അവരുമൊന്നിച്ചാവും ഉച്ചയൂണ്. ഗൗരിഅമ്മയുടെ പിറന്നാൾ സദ്യ പ്രസിദ്ധമാണ്. അതിഥികളെ ഊട്ടുക എന്നത് നിർബ്ബന്ധവും. എല്ലാവർഷവും കുറഞ്ഞത് ആയിരം പേരെങ്കിലും പിറന്നാൾ ദിനത്തിലും അടുത്ത ദിവസങ്ങളിലുമായി എത്താറുണ്ട്. ശാരീരികമായി അവശതയൊന്നുമില്ലെങ്കിലും ചില സമയങ്ങളിൽ നേരിയ ഓർമ്മക്കുറവ്. സോഡിയം ഇടയ്ക്കിടെ കുറയുന്നതാണ് പ്രശ്നം. തന്റെയും ടി.വിയുടെയും വിവാഹം നടത്തിയത് രണ്ട് ഗവൺമെന്റ് സെക്രട്ടറിമാരാണെന്ന (റവന്യു, വ്യവസായം) പഴയ ഓർമ്മകളൊക്കെ ഇടയ്ക്ക് ഫലിത രൂപത്തിൽ അയവിറക്കാറുണ്ടെന്ന് ജെ.എസ്.എസ് ജില്ലാ സെക്രട്ടറി സി.എം.അനിൽകുമാർ പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതാനേതാവിനും അവകാശപ്പെടാൻ പറ്റാത്ത തലത്തിലാണ് ഗൗരിഅമ്മയുടെ സ്ഥാനം. 16,832 ദിവസമാണ് നിയമസഭയിൽ അംഗമായിരുന്നത്. ഏറ്റവും കൂടുതൽ നാൾ മന്ത്രിയായിരുന്ന വനിതയും മറ്റാരുമല്ല.11 തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1957 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ചേർത്തല മണ്ഡലത്തിൽ നിന്ന് വിജയിച്ച്‌ ആദ്യ മന്ത്രിസഭയിൽ അംഗവുമായി. മറ്റൊരു മന്ത്രിയായിരുന്ന ടി.വി.തോമസുമായുള്ള വിവാഹവും അതേ വർഷമായിരുന്നു.

പാർട്ടി പിളർപ്പിനുശേഷം സി.പി.എമ്മിൽ ഉറച്ചുനിന്ന ഗൗരിഅമ്മ, പാർട്ടി പുറത്താക്കിയതിനെ തുടർന്ന് 1994-ൽ ജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ചു.