ആലപ്പുഴ : സ്വർണം,ഫാൻസി ആഭരണങ്ങളുടെ പ്രഭയിൽ മങ്ങി സംസ്ഥാനത്തെ വെള്ളി ആഭരണ വിപണി. കൊച്ചുകുട്ടികൾക്കുള്ള കാൽത്തളയ്ക്കും പാദസ്വരത്തിനും മാത്രമായാണ് ഇപ്പോൾ ആവശ്യക്കാർ വെള്ളി ആഭരണശാലകളിലെത്തുന്നത് എത്തുന്നത്. മുതിർന്നവർക്ക് പ്രിയം സ്വർണക്കൊലുസിനോട് തന്നെ. സ്വർണം വാങ്ങാൻ പണമില്ലാത്തവരാകട്ടെ വിവിധയിനം ഫാൻസി ആഭരണങ്ങളെ ആശ്രയിക്കും.
ഉപഭോക്താക്കൾ കുറഞ്ഞതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് വെള്ളി ആഭരണശാലകൾ. മുതിർന്നവർ പോലും വെള്ളി അരഞ്ഞാണവും കൊലുസും വ്യാപകമായി ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നെങ്കിലും ഇന്ന് എല്ലാവർക്കും സ്വർണ ഭ്രമമാണെന്ന് ആലപ്പുഴയിൽ വെള്ളി വ്യാപാരം നടത്തുന്ന പാലത്തറ കുടുംബത്തിലെ അഞ്ചാം തലമുറക്കാരൻ ജോസഫ്.ജെ.പാലത്തറ പറയുന്നു. ഇറ്റാലിയൻ സിൽവർ എന്ന വ്യാജന്റെ കടന്നുവരവും യഥാർത്ഥ വെള്ളിക്കച്ചവടം നടത്തുന്ന വ്യവസായികൾക്ക് ഭീഷണിയാണ്. റോഡിയം പൂശി വരുന്ന ഇത്തരം ലോഹങ്ങൾ കാഴ്ചയിൽ വെള്ളിക്കു സമമാണ്. തിളക്കം കൂടും. ഉപഭോക്താക്കളിൽ നിന്ന് വെള്ളിയുടെ വില ഈടാക്കുമെങ്കിലും യഥാർത്ഥത്തിൽ ഇതിനത്ര വില ഇല്ല. സ്വത്ത് എന്ന രീതിയിൽ സ്വർണം ഉപയോഗപ്പെടുത്തുമ്പോൾ വെള്ളി അത്തരത്തിൽ പ്രയോജനപ്പെടാത്തതും ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്നു. തമിഴ്നാട്ടിലടക്കം വെള്ളി പാത്രങ്ങൾക്ക് ഡിമാൻഡുണ്ടെങ്കിലും കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്
പണിക്കാരുമില്ല
സ്വർണപ്പണിയുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളി ആഭരണ നിർമ്മാണത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധിയാണ്. പുതുതലമുറ ഈ തൊഴിലിലേക്ക് വരുന്നതേയില്ല. വെള്ളി ആഭരണനിർമ്മാണത്തിന് യന്ത്രസഹായം ഇല്ലാത്തതിനാൽ പണിക്കൂലിയും കൂടുതലാണ്. .
വെള്ളിവില
ഗ്രാമിന് - 52 രൂപ
പണിക്കൂലി - 45 രൂപ
..................
ഫാൻസിയോട് പ്രിയം
യുവതലമുറയ്ക്ക് പ്രിയം ഫാൻസി ആഭരണങ്ങളോടാണ്. വെള്ളിക്കൊലുസുകൾ മാറ്റിവെച്ച് കാലിൽ ചരട് കെട്ടുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്ന ട്രെൻഡ്. ഭർതൃമതികൾ കാൽവിരലിൽ അണിയുന്ന മിഞ്ചി വരെ ഇന്ന് പല ഡിസൈനിൽ ഫാൻസി സ്റ്റോറുകളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
..................
പ്രതിവർഷം 25 ലക്ഷം രൂപയുടെ വിറ്റുവരവില്ലാത്തതിനാൽ വെള്ളി വ്യാപാരികൾക്ക് ജി.എസ്.ടി നൽകേണ്ട. പേരിനു മാത്രം കച്ചവടം നടക്കുന്ന മേഖല അടുത്ത തലമുറയോടെ ഇല്ലാതായേക്കും
- ജോസഫ്.ജെ.പാലത്ര, സിൽവർ പാലസ് പാലത്ര