ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൺവീനറായിരുന്ന കെ.കെ.മഹേശൻ മൈക്രോഫിനാൻസ് വായ്പയിൽ 3.39 കോടിയുടെ തട്ടിപ്പ് നടത്തിയതായി യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. ചെങ്ങന്നൂർ, മാവേലിക്കര യൂണിയനുകളിൽ നടന്ന വായ്പാതട്ടിപ്പിൽ മഹേശൻ നിരപരാധിയാണെന്ന യോഗം ജനറൽ സെക്രട്ടറിയുടെ നിലപാട് വസ്തുതാപരമാണെന്നും അവർ പറഞ്ഞു.
2014 മേയ് 13 മുതൽ 2019 ജൂലായ് 11വരെ കെ.കെ.മഹേശൻ ചേർത്തല യൂണിയന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരിക്കെ, മൈക്രോഫിനാൻസും യൂണിയന് കീഴിലെ ശ്രീകണ്ഠേശ്വരം ശാഖയിലെ ഹയർസെക്കൻഡറി സ്കൂളിലെ നിയമനങ്ങളും സംബന്ധിച്ച് വ്യാപകമായ പരാതിയുയർന്നിരുന്നു. 23 വ്യാജ യൂണിറ്റുകളുടെ പേരിലാണ് മൈക്രോഫിനാൻസ് വായ്പാതട്ടിപ്പ്. യൂണിയൻ ബാങ്ക് കലവൂർ ശാഖയുമായുള്ള ഇടപാടിൽ മാത്രം 3.39 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 60 മാസത്തെ കാലാവധിയിൽ യൂണിയൻ ബാങ്ക് നൽകിയ 5.66 കോടി വായ്പ മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് നൽകുകയും 30 മാസത്തെ കാലാവധിക്കുള്ളിൽ തിരിച്ചുവന്ന തുക യൂണിയന്റെ തനത് ഫണ്ടെന്ന വ്യാജേന ചേർത്തല നഗരത്തിലെ സഹകരണബാങ്കിൽ നിക്ഷേപിച്ച് തിരിമറി നടത്തുകയും ചെയ്തു. ശ്രീകണ്ഠേശ്വരം സ്കൂൾ മാനേജരായി പ്രവർത്തിക്കവേ വിദ്യാഭ്യാസ സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപ കണക്കിൽപ്പെടുത്താതെ ക്രമക്കേട് നടത്തിയതായി അന്വേഷണ കമ്മിഷൻ കണ്ടെത്തി. തുടർന്ന്, ചാർട്ടേഡ് അക്കൗണ്ടന്റും കോടികളുടെ ഗുരുതര ക്രമക്കേടുകളുടെ റിപ്പോർട്ട് നൽകി.
ഈ ഘട്ടത്തിലാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബ്ലാക്ക് മെയിൽ ചെയ്ത് രക്ഷപ്പെടാൻ നിരവധി പേജുകളുള്ള കത്ത് നൽകിയത്. കത്തിലെ ഉള്ളടക്കത്തിൽ സത്യത്തിന്റെ കണിക പോലുമില്ലാത്തതിനാൽ ജനറൽ സെക്രട്ടറി അത് മുഖവിലയ്ക്കെടുത്തില്ല. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്റെ ഫോണിലേക്ക് ആത്മഹത്യാ ഭീഷണിയായി വാട്സ് ആപ്പ് സന്ദേശം അയച്ചത് ഈ ഘട്ടത്തിലാണ്. ചേർത്തല യൂണിയനു കീഴിലുള്ള വാടകക്കാരെ വനിതാസംഘത്തിന് സൂപ്പർമാക്കറ്റ് തുടങ്ങാനെന്ന പേരിൽ നോട്ടീസ് നൽകി ഒഴിപ്പിച്ച്, മഹേശന്റെ സഹാേദരീപുത്രനായ എം.എസ്.അനിൽകുമാറിന്റെ പേരിൽ ബേക്കറി തുടങ്ങാൻ അനുമതി നൽകി. യൂണിയനുമായുള്ള വാടക കരാറിന് വിപരീതമായി കെട്ടിടത്തിന്റെ മുൻവശത്തേക്ക് ഇരട്ടിയിലധികം വിസ്തൃതി വർദ്ധിപ്പിച്ചു. അരക്കോടിയോളം രൂപ വിനിയോഗിച്ച് സജ്ജമാക്കിയ മുറികളിൽ ഹോട്ടൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി. ഇതോടെ വലിയ നിക്ഷേപവും വാടകയും നൽകി കെട്ടിടസമുച്ചയത്തിലെ മറ്റ് മുറികളെടുത്തിരിക്കുന്നവർ അവരുടെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നതായി യൂണിയനിൽ പരാതി അറിയിച്ചു.
മഹേശന്റെ ബിനാമി സ്ഥാപനത്തിലെ ജീവനക്കാർക്ക് വേണ്ടി ചേർത്തല നഗരത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുനില വീടും ഭൂമിയും, കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിയുള്ള മകനു വേണ്ടി എറണാകുളത്ത് ഫ്ലാറ്റും വാങ്ങി. കണിച്ചുകുളങ്ങര യൂണിയനിലേക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ കണക്കിൽ വകയിരുത്തി. ഇങ്ങനെ വലിയ പണാപഹരണങ്ങൾ നടത്തിയ മഹേശൻ സ്വയം വിശുദ്ധനായി പ്രഖ്യാപിച്ചാണ് തട്ടിപ്പിന് കൂട്ടുനിൽക്കാത്ത യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മാനേജർ കെ.എൽ.അശോകനെയും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെയും യൂണിയൻ ഭാരവാഹികളെയും അധിക്ഷേപിച്ച് ജീവനൊടുക്കിയത്.
യോഗത്തിന്റെ വളർച്ചയിൽ വിറളിപൂണ്ടവരാണ് മഹേശന്റെ ആത്മഹത്യയെ പ്രസ്ഥാനത്തെ തകർക്കാനുള്ള ആയുധമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്ന വസ്തുത ശ്രീനാരായണ ദർശനങ്ങൾ നെഞ്ചേറ്റുന്ന സമൂഹം തിരിച്ചറിയുമെന്നും, യോഗത്തെ ധീരമായി നയിക്കുന്ന വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ നൽകുമെന്നും ഉറപ്പുണ്ട്. വാർത്താ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, സെക്രട്ടറി വി.എൻ.ബാബു, യോഗം കൗൺസിലർ പി.ടി.മന്മഥൻ,ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ എന്നിവർ പങ്കെടുത്തു.