ഹരിപ്പാട്: ചിങ്ങോലിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ എവിടെയാണെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും അധികൃതർ അറിയിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ള ആളുകൾ കേന്ദ്രീകരിച്ചും പൊലീസ് ഊർജ്ജിതമായ അന്വേഷണമാണ് നടത്തുന്നത്. ചിങ്ങോലി പതിനൊന്നാം വാർഡ് നെടിയാത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാമാണ് (30) ഞായറാഴ്ച രാത്രി ഏഴരയോടെ ചിങ്ങോലി വായനശാല ജംഗ്ഷന് സമീപം കുത്തേറ്റ് മരിച്ചത്.

ജയറാമിനൊപ്പം നിർമ്മാണ തൊഴിൽ ചെയ്തിരുന്ന ചിങ്ങോലി തറവേലിക്കകത്ത് വീട്ടിൽ ഹരീഷ് (30), കലേഷ് ഭവനത്തിൽ കലേഷ് (29) എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജയറാമും പ്രതികളും ചിങ്ങോലിയിലുള്ള കോൺട്രാക്ടർക്കൊപ്പമാണ് ജോലി ചെയ്യുന്നത്. പ്രതികൾ അടുത്തിടെയാണ് ഈ കോൺട്രാക്ടർക്കൊപ്പമെത്തിയത്. ഇതോടെ തന്നെ ജോലിക്ക് വിളിക്കുന്നില്ലെന്ന പേരിൽ കോൺട്രാക്ടറും ജയറാമും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ജയറാമിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.