covid-19
COVID 19

ആലപ്പുഴ:കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പള്ളി സെമിത്തേരികളിൽ ദഹിപ്പിക്കാൻ അനുമതി നൽകി ആലപ്പുഴ രൂപതയുടെ മഹത്തായ മാതൃക. ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ അറിയിച്ചു.

മരണശേഷം കൊവിഡ് സ്ഥിരീകരിച്ച മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കാനാശ്ശേരിൽ ത്രേസ്യാമ്മയുടെയും (67) കാട്ടൂർ തെക്കേ തയ്യിൽ മറിയാമ്മയുടെയും (80) മൃതദേഹങ്ങൾ ഇന്നലെ ദഹിപ്പിച്ചു. ത്രേസ്യാമ്മയുടെ ബന്ധുക്കളെല്ലാം ക്വാറന്റൈനിലായതിനാൽ ആർക്കും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ആംബുലൻസിൽ പള്ളിയിൽ എത്തിച്ച മൃതദേഹം സെമിത്തേരിക്ക് സമീപത്തെ കുരിശടിക്ക് മുന്നിൽ തയ്യാറാക്കിയ ചിതയിൽ വച്ചു. കെ.എൽ.സി.എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി ഇ.വി.രാജുവാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ നിന്ന് അകന്ന് നിന്ന് വൈദികർ പ്രാർത്ഥന ചൊല്ലി. ആലപ്പുഴ രൂപത പ്രത്യേകം രൂപപ്പെടുത്തിയ പ്രാർത്ഥനയാണ് നടത്തിയത്. എരിഞ്ഞടങ്ങിയ ചിതയിൽ നിന്ന് ഭസ്മവും അവശിഷ്ടങ്ങളും മൺകുടത്തിലാക്കി സെമിത്തേരിയിൽ കല്ലറയിൽ സ്ഥാപിച്ചു.

ആലപ്പുഴ രൂപത മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെ നേതൃത്വത്തിൽ ഫെറോനാ വികാരിമാരും വൈദികരും അത്മായ നേതാക്കളും ചേർന്ന് ചർച്ച ചെയ്താണ് ദഹിപ്പിക്കാൻ തീരുമാനമെടുത്തത്. ഇത്തരത്തിലുള്ള സംസ്കാരത്തിന് റോമിൽ നിന്ന് അനുവാദമുള്ളതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ശാസ്ത്രീയവും അനുയോജ്യവുമായ തീരുമാനമാണിതെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

നിർദ്ദേശങ്ങൾ

സംസ്‌കാരത്തിനായി മൊബൈൽ ക്രിമേഷൻ യൂണിറ്റുകൾ ഒരുക്കണം

ശവദാഹത്തിനുള്ള കേന്ദ്രങ്ങൾ സമീപപ്രദേശത്തുണ്ടെങ്കിൽ അവിടെയും നടത്താം

സെമിത്തേരിയിലല്ല ശവദാഹമെങ്കിലും ചിതാഭസ്മം ഇടവക സെമിത്തേരിയിൽ അടക്കം ചെയ്യാം

ചിതാഭസ്മം വീടുകളിൽ സൂക്ഷിക്കാനോ പുഴയിലോ മറ്റോ ഒഴുക്കാനോ പാടില്ല

ഈ പ്രത്യേക സംവിധാനം കൊവിഡ് മൂലം മരിക്കുന്നവർക്കു മാത്രമേ ബാധകമാകൂ