ആലപ്പുഴ : നെടുമുടി, ചമ്പക്കുളം,കാവാലം പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അഞ്ച് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വീതം ജലാശയങ്ങളിൽ നിക്ഷേപിച്ചു. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുജലാശയങ്ങളിൽ മത്സ്യവിത്തുകൾ നിക്ഷേപിക്കുന്ന പദ്ധതി പ്രകാരമാണിത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിച്ചു. മന്ത്റി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
നെടുമുടിയിലെ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാൽ നിർവ്വഹിച്ചു . നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. നെടുമുടി 15-ാം വാർഡിലെ ഭൂതപണ്ടം കായലിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ജില്ല ഫിഷറീസ് അസി.ഡയറക്ടർ ശശിധരൻ എസ്.ആർ, ബ്ലോക്ക് അംഗം ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി ശശി, റൂബി ആന്റണി എന്നിവർ പങ്കെടുത്തു. ചമ്പക്കുളം പഞ്ചായത്തിലെ മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപം ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം നിർവഹിച്ചു. .
കാവാലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ജി .ഷാജി കാവാലം കടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.