ആലപ്പുഴ: പ്രവാചകന്റെ ത്യാഗസ്മരണകളുണർത്തുന്ന ബലിപ്പെരുന്നാൾ ഇന്ന് വിശ്വാസി സമൂഹം പ്രാർത്ഥനാ നിർഭരമായി കൊണ്ടാടും. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. പള്ളികളിലെ പെരുന്നാൾ നിസ്കാരംപല പ്രദേശങ്ങളിലും ഒഴിവാക്കി. മറ്റു കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളോടെ നടത്തപ്പെടും.പെരുന്നാൾ നിസ്കാരാനന്തരം പരസ്പരം ആലിംഗനം ചെയ്തുള്ള സ്നേഹം പങ്ക് വയ്ക്കൽ ഉണ്ടാകില്ല. ബലിപ്പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കി കളക്ടർ ഉത്തരവിറക്കി.
........................................
പള്ളികളിലെ പെരുന്നാൾ നമസ്‌കാരത്തിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ചു പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ
ബലിയറുക്കൽ കർമ്മം (ഉളുഹിയ) വീടുകളിൽ മാത്രം നടത്തണം. പരമാവധി അഞ്ചു ആളുകൾ മാത്രമേ പങ്കെടുക്കാവൂ
പനി, ശ്വാസകോശരോഗങ്ങൾ, മറ്റ് രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർ പള്ളിയിലോ വീടുകളിലോ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല
വീടുകളിലോ കൊവിഡ് കെയർ സെന്ററുകളിലോ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും ക്വാറന്റൈൻ ലംഘിച്ച് ചടങ്ങുകളിൽ പങ്കെടുക്കരുത്
പള്ളികളിൽ ചടങ്ങിന് എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം
പള്ളികളിൽ ബ്രേക്ക് ദി ചെയിൻ സജ്ജീകരണങ്ങൾ ഒരുക്കണം
.......................................
കണ്ടെയിൻമെന്റ് സോണുകളിൽ
ആരാധനാലയങ്ങൾ തുറക്കരുത്, ഈദ് ഗാഹുകൾ, സമൂഹപ്രാർത്ഥനകൾ പാടില്ല
വീടുകളിൽ എത്തിച്ച് മാംസവിതരണം പാടില്ല, ഇറച്ചിക്കടകൾ തുറക്കരുത്
സോണുകളിൽ ഗതാഗത നിയന്ത്റണങ്ങൾ തുടരും