ambala

 ആശുപത്രിയിൽ നിന്ന് രോഗം പകരില്ലെന്നുറപ്പ്

അമ്പലപ്പുഴ:തകഴി പ്രാഥമികാരോഗ്യകേന്ദ്രം കൊവിഡ് സെയ്ഫ് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ചു.ആശുപത്രിയിൽ വരുന്നവർക്ക് ആരോഗ്യപ്രവർത്തകരിൽ നിന്ന് രോഗമുണ്ടാകില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

ഇതിനായി പ്രത്യേക ക്രമീകരണങ്ങളാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യം രോഗികൾ ഫ്രണ്ട് ഓഫീസിലേക്ക് എത്തണം. തുടർന്ന് അവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക വഴികളിലൂടെ ഡോക്ടറെ കാണാൻ ഒ.പിയിലെത്താം. ഡോക്ടറും രോഗിയും തമ്മിൽ വായുസമ്പർക്കം ഉണ്ടാകാത്ത വിധത്തിൽ ഗ്ലാസ് ഉപയോഗിച്ച് തിരിച്ചിട്ടുള്ള കിയോസ്‌കുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ ഡോക്ടർക്ക് രോഗിയുടെ പ്രഷർ നോക്കാനും സ്റ്റെതസ്കോപ് ഉപയോഗിച്ച് പരിശോധിക്കാനും സാധിക്കും. ഡോക്ടർക്കും രോഗിക്കും സംസാരിക്കാനായി ഇരുവശത്തും മൈക്കും സ്പീക്കറും ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം ഡോക്ടർ ഒ.പി ടിക്കറ്റിൽ മരുന്ന് എഴുതി ഫാർമസിയിലേക്ക് ഓൺലൈൻ മുഖേന അയയ്ക്കും. ലാബ് പരിശോധനകളും ഓൺലൈൻ വഴി നിർദ്ദേശിക്കും.

ലാബ് പരിശോധന ആവശ്യമില്ലാത്ത രോഗികൾക്ക് നേരെ ഫാർമസിയുടെ മുന്നിലേക്ക് പോകാം. ഫാർമസിയിൽ നിന്നു 3 മീറ്റർ അകലത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ രോഗിയുടെ മുന്നിലിരിക്കുന്ന ബാസ്കറ്റിലേക്ക് മരുന്നും ഒ.പി ചീട്ടും വരും. തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ച ശേഷം മരുന്നും ഒ.പി ടിക്കറ്റും എടുക്കാം. ലാബ് പരിശോധനകൾ വേണ്ടിവരുന്നവർ നേരെ ലാബിലേക്ക് പോകണം. അവിടെ ഏർപ്പെടുത്തിയിരിക്കുന്ന കിയോസ്കുകൾ വഴി വായു സമ്പർക്കമില്ലാതെ രക്തം കൊടുക്കാം.തുടർന്ന് പരിശോധന ഫലം ഡോക്ടറുടെ മൊബൈലിലേക്കും, രോഗിയുടെ മൊബൈലിലേക്കും അയയ്ക്കും. മൊബൈൽ ഇല്ലാത്തവരുടെ ഫലം ഫ്രണ്ട് ഓഫീസിലേക്ക് അയയ്ക്കും. തുടർന്ന് ഫ്രണ്ട് ഓഫീസിൽ നിന്നു റിസൾട്ടിൻ്റെ പ്രിൻ്റ് ലഭിക്കും

പ്രത്യേക സംവിധാനങ്ങളുടെ ഉദ്ഘാടനം തകഴി പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷിബു ഇന്നലെ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബീന ഐസക്ക്, ബ്ലോക്ക് പഞ്ചായത്തംഗം സജിത തുടങ്ങിയവർ പങ്കെടുത്തു.