ആലപ്പുഴ : ജില്ലയിലെ വിവിധ താലൂക്കുകളിലെ കൊവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സൗകര്യം അതത് താലൂക്കുകളിൽ സജ്ജീകരിക്കണമെന്ന് മന്ത്രി ജി സുധാകരൻ നിർദ്ദേശിച്ചു. ഗൗരവകരമായ രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കണം.
കൊവിഡ്19 ജാഗ്രത യുമായി ബന്ധപ്പെട്ട് ചേർത്തല, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ എം.എൽ.എമാരെ പങ്കെടുപ്പിച്ചുകൊണ്ട് കളക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ജി സുധാകരൻ . മന്ത്രി പി തിലോത്തമൻ, യു പ്രതിഭ എം എൽ എ, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.
രോഗികളില്ലാത്തതും രോഗവ്യാപന സാധ്യത കുറവുള്ളതുമായ മേഖലകളെ കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.
കയർ ഫാക്ടറികൾ കുറച്ചു ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കാൻ അനുവാദം നൽകുന്നത് പരിഗണിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടു. പ്രദേശത്തെ രോഗവ്യാപന സാധ്യത പരിശോധിച്ചശേഷം സുരക്ഷിതമെങ്കിൽ അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റും തുറക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ . പറഞ്ഞു.
ജില്ലയിൽ 1633 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 40 ദിവസത്തോളം ജില്ലയിൽ ആർക്കും രോഗം ബാധിക്കാത്ത സ്ഥിതി ഉണ്ടായിരുന്നുവെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നത്. ബലിപ്പെരുന്നാളിന് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പള്ളികളിൽ പ്രാർത്ഥിക്കാനുള്ള അനുവാദം നൽകുമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.