ആലപ്പുഴ : കൊവിഡ് സമ്പർക്ക വ്യാപനം തടയുന്നതിൽ തന്നാൽ കഴിയുന്ന ഇടപെടലുകൾ നടത്തി പൊതുപ്രവർത്തകൻ ശ്രദ്ധേയനാകുന്നു. പല്ലന സ്വദേശി നവാസ് കോയയാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ സമ്പർക്കത്തിലുള്ളവരെ കണ്ടുപിടിച്ച് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചത്.

വണ്ടാനത്ത് കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയുടെയും ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നപ്ര സ്വദേശിക്ക് കൊവിഡ് പരിശോധനയിൽ പോസിറ്റീവായി. അപകടമുണ്ടായപ്പോൾ പുന്നപ്ര സ്വദേശിയെ ഹോസ്പിറ്റലിൽ എത്തിക്കുകയും അതിന് വേണ്ട സഹായങ്ങൾ ചെയ്തതുമായ നാട്ടുക്കാരെ അന്വേഷിച്ച് കണ്ടുപിടിച്ചു നവാസ് ആരോഗ്യവകുപ്പിനെ അറിയിച്ചു. കെ.എസ്.ഇ.ബി ഓഫിസിൽ വിവരം അറിയിച്ച് ലൈൻമാൻമാരെയും ക്വാറന്റൈനിലാക്കാൻ കഴിഞ്ഞു. കൃത്യസമയത്ത് അറിയിച്ചതുകൊണ്ട് കൂടുതൽ പേരുമായി ലൈൻമാൻമാരുടെ സമ്പർക്കം ഒഴിവാക്കാനായി.

കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് .കെ.എസ്.ആർ.ടിസി ബസിൽ തൃശൂരിൽ എത്തുകയും അവിടെ നിന്ന് ഒരു യുവാവിന്റെയും ഭാര്യാ സഹോദരന്റെയും ബൈക്കിൽ കയറി പല്ലന പാനൂരിലെത്തിയ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതറിഞ്ഞ ഉടൻ നവാസ്കോയ പാലക്കാട് കെ.എസ്.ആർ ടി സി ഡിപ്പോയുമായി ബന്ധപ്പെട്ട് യുവാവ് കയറിയ ബസിലെ ജീവനക്കാരെ കണ്ടെത്തി. ബൈക്ക് യാത്രക്കാരനെയും തിരിച്ചറിഞ്ഞ് ക്വാറന്റൈനിലാക്കി.